#.ലോകായുക്ത വിധിക്ക് മേൽ അപ്പീൽ അധികാരി # രാഷ്ട്രീയ സംഘടനകൾക്കും സുരക്ഷ
തിരുവനന്തപുരം: പൊതു പ്രവർത്തകരുടെ അഴിമതിക്കേസുകളിൽ ലോകായുക്തയുടെ വിധി ഇനി
അന്തിമമല്ല. കുറ്റക്കാരനെന്ന് വിധിക്കുന്ന ആൾക്ക് മുന്നിൽ ഒരു അപ്പീൽ അധികാരി കൂടി വരും.
ലോകായുക്ത വിധി ബന്ധപ്പെട്ട അധികാരികളായ മുഖ്യമന്ത്രി, ഗവർണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് വാദം കേട്ട് തള്ളാനും കൊള്ളാനും അധികാരം നൽകുന്ന വിവാദ ഭേദഗതി ബിൽ ഇന്നലെ നിയമസഭയിൽ വാഗ്വാദങ്ങളും പ്രതിപക്ഷത്തിന്റെ തടസ്സ വാദങ്ങളും ഉയർത്തിയ ചർച്ചയ്ക്ക് ശേഷം സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. വൈകിട്ട് ചേർന്ന സബ്ജക്റ്റ് കമ്മിറ്റി യോഗം സി.പി.എമ്മും സി.പി.ഐയുമായുള്ള ധാരണ പ്രകാരമുള്ള ഭേദഗതികൾ അംഗീകരിച്ചു. ലോകായുക്തയുടെ അധികാരപരിധിയിൽ നിന്ന് സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയസംഘടനകളെയും ഒഴിവാക്കി. ഈ ഭേദഗതികളോടെയുള്ള പുതിയ ബിൽ അടുത്തയാഴ്ച നിയമസഭ പാസാക്കും.
പൊതു പ്രവർത്തകരുടെ അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ലോകായുക്തയുടെ ,ജുഡിഷ്യൽ അധികാരം പുതിയ ബിൽ കവരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രധാന വിമർശനം. ലോകായുക്തയുടെ വിധിക്ക് മുഖ്യമന്ത്രിയടക്കം ഉൾപ്പെടുന്ന അപ്പലേറ്റ് അതോറിറ്റിക്ക് സ്വീകരിക്കാനോ നിരസിക്കാനോ അധികാരം നൽകുന്നത് ജുഡീഷ്യറിയുടെ അധികാരത്തിൻമേലുള്ള എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണെന്നും വിമർശിച്ചു. എന്നാൽ, ലോകായുക്ത പരിശോധിക്കാനും അന്വേഷണം നടത്താനുമുള്ള സംവിധാനം മാത്രമാണെന്നും, അതിന് ജുഡിഷ്യൽ അധികാരം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ബില്ലവതരിപ്പിച്ച നിയമമന്ത്രി പി.രാജീവിന്റെ മറുപടി.
മുഖ്യന്ത്രിക്കെതിരായ വിധി:
തീർപ്പ് നിയമസഭയ്ക്ക്
#പുതിയ ഭേദഗതി ബിൽ നിയമാകുന്നതോടെ, ലോകായുക്ത മുഖ്യമന്ത്രിക്കെതിരെ വിധി പുറപ്പെടുവിച്ചാൽ ഇനി ഗവർണറാകില്ല, പകരം നിയമസഭയായിരിക്കും വിധിക്കെതിരായ അപ്പീൽ പരിഗണിക്കുന്ന അധികാരി.
#മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിക്കും, എം.എൽ.എൽമാർക്കെതിരായ വിധിയിൽ സ്പീക്കർക്കും തീരുമാനമെടുക്കാം. പൊതു പ്രവർത്തകർക്കെതിരെ അഴിമതി തെളിഞ്ഞാൽ അവർ വഹിക്കുന്ന സ്ഥാനം രാജിവയ്ക്കണമെന്നാണ് നിലവിലെ നിയമം. ലോകായുക്തയുടെ ഉത്തരവ് ഇനി അപ്പീൽ അധികാരിക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം.
# 1999-ലെ കേരള ലോകായുക്ത ആക്റ്റിലെ 3-ാം വകുപ്പിൽ ലോകായുക്തയായി നിയമിക്കപ്പെടുന്ന ആൾ റിട്ട.സുപ്രീംകോടതി ജഡ്ജിയോ റിട്ട.ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് പകരം, റിട്ട. ഹൈക്കോടതി ജഡ്ജിയെ പരിഗണിക്കാമെന്നതാണ് പുതിയ ഭേദഗതി.
#ലോകായുക്തയുടെയും ഉപലോകായുക്തയുടെയും പ്രായപരിധി 70 വയസാക്കി. നിലവിൽ പ്രായപരിധി ഇല്ല.
സബ്ജക്ട് കമ്മിറ്റിയിലും
പ്രതിപക്ഷം വിയോജിച്ചു
ഭേദഗതിബില്ലിലൂടെ ദുർബലമായ ലോകായുക്ത നിയമത്തെ കൂടുതൽ ദുർബലമാക്കുന്നതാണ് ഇപ്പോൾ സബജ്ക്ട് കമ്മിറ്റി അംഗീകരിച്ച മാറ്റമെന്ന് സബ്ജക്ട് കമ്മിറ്റി യോഗത്തിലും പ്രതിപക്ഷം വിമർശിച്ചു.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ അപ്പലേറ്റ് അതോറിറ്റിയായി നിയമസഭയെ നിശ്ചയിച്ചതിലൂടെ ലോകായുക്ത വിധിന്യായത്തെ എളുപ്പത്തിൽ ന്യായീകരിക്കാം. ഇത് നിയമത്തിന്റെ അസ്തിത്വം ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിയോജനം രേഖപ്പെടുത്തിയതായാണ് അറിയുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |