SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.37 PM IST

വിവാദ ലോകായുക്ത ഭേദഗതി ബിൽ: സഭ കടന്നു; ഇനി കടമ്പ രാജ് ഭവൻ

lokayuktha

■പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: അഴിമതിക്കേസുകളിൽ ലോകായുക്തയുടെ ചിറകരിയുന്ന വിവാദ ഭേദഗതി ബിൽ, പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനുമൊടുവിൽ ഇന്നലെ നിയമസഭ പാസാക്കി. ഗവർണർ ഒപ്പ് വച്ചാലേ

ബിൽ നിയമമാകൂ എന്നതിനാൽ, ഇനി രാജ്ഭവനാണ് അടുത്ത കടമ്പ.

ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള പുതുക്കിയ ഓർഡിനൻസുകളിൽ ഒപ്പിടാതെ, സർക്കാരിനെതിരെ ശക്തമായ നിലപാട് തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊള്ളുന്ന തീരുമാനം അനുസരിച്ചാവും ഇനി ബില്ലിന്റെ ഭാവി. ഗവർണർക്ക് ബിൽ അംഗീകരിക്കുകയോ, വച്ചു താമസിപ്പിക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാം.

ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കുന്ന നിയമ ഭേദഗതിയിലൂടെ, നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അഴിമതി വിരുദ്ധ സംവിധാനത്തെ ഇല്ലാതാക്കുന്നതിന് കൂട്ടു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണം

ഭേദഗതികൾക്കെതിരെ നേരത്തേ എതിർപ്പുയർത്തിയ സി.പി.ഐയെ സി.പി.എമ്മും,

സർക്കാരും അനുനയിപ്പിച്ചിരുന്നു. സി.പി.ഐ ഉന്നയിച്ച നിർദ്ദേശങ്ങൾ സബ്ജക്ട് കമ്മിറ്റി

യോഗത്തിൽ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തി പരിഷ്കരിച്ച ബില്ലാണ് സഭ പാസാക്കി ഗവർണർക്കയച്ചത്.

ലോകായുക്ത നിയമത്തിലെ പല വ്യവസ്ഥകളും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി. രാജീവ് ഇന്നലെ ബിൽ സഭയിൽ അവതരിപ്പിച്ചത്. നിയമസഭയുടെ അംഗീകാരമില്ലാതെ സബ്ജക്ട് കമ്മിറ്റി പല വകുപ്പുകളിലും സ്വന്തം നിലയിൽ മാറ്റങ്ങൾ വരുത്തിയതിനെതിരെ ക്രമപ്രശ്നമുന്നയിച്ച് ബില്ലവതരണത്തിന്റെ തുടക്കം മുതൽ ശക്തമായ ചെറുത്തുനിൽപാണ് പ്രതിപക്ഷ നടത്തിയത്. സബ്ജക്ട് കമ്മിറ്റിക്ക് നിയമസഭയുടെ എല്ലാ അധികാരാവകാശങ്ങളുമുണ്ടെന്ന് പറഞ്ഞ് മന്ത്രി രാജീവ്, പ്രതിപക്ഷ വാദം തള്ളി, ഇതംഗീകരിച്ച് സ്പീക്കർ റൂളിംഗും നൽകി.

ലോകായുക്ത വെറും അന്വേഷണ സംവിധാനമാണെന്ന് ഹൈക്കോടതിയും പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. കേസന്വേഷിക്കുന്ന പൊലീസ് തന്നെ വിധി കൽപിക്കുന്നത് പോലെ ജനാധിപത്യ വിരുദ്ധമാണ് നിലവിലെ സംവിധാനം. അതിനെയാണ് ജനാധിപത്യ രീതിയിൽ ശക്തിപ്പെടുത്തുന്നത്. ആരോപണവിധേയന് സ്വന്തംഭാഗം വിശദീകരിക്കാനുള്ള ഭരണഘ‌ടനാ പരിരക്ഷയും നിയമത്തിൽ ഉൾപ്പെടുത്തിയതായി

അദ്ദേഹം പറഞ്ഞു

എന്നാൽ ജുഡിഷ്യൽ സംവിധാനത്തിൽ എക്സിക്യുട്ടീവ് കൈവയ്ക്കുന്ന അസാധാരണ സാഹചര്യം ഭരണഘടനയുടെ സങ്കൽപങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ്

വി.ഡി. സതീശനും, ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ആരോപിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾക്കിടെ,ചെയറിലിരുന്ന എം.നൗഷാദും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള തർക്കം ഒരു ഘട്ടത്തിൽ അതിരു വിട്ടു പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ വെല്ലിന് ചുറ്റും കൂടിനിന്ന് പ്രതിഷേധിച്ചതും സഭയെ ബഹളത്തിലാഴ്ത്തി.

നിലവിലെ നിയമവും

വരുത്തിയ മാറ്റവും

■നിലവിൽ: മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരെ വിധിയുണ്ടായാൽ

ഗവർണർ തീരുമാനമെടുക്കും

▪︎മാറ്റം: മുഖ്യമന്ത്രിക്കെതിരാണെങ്കിൽ നിയമസഭയും മന്ത്രിമാർക്കെതിരാണെങ്കിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരാണെങ്കിൽ സ്പീക്കറും ഉദ്യോഗസ്ഥർക്കെതിരാണെങ്കിൽ സർക്കാരും തീരുമാനമെടുക്കും.

■നിലവിൽ: ലോകായുക്തയെ മാറ്റണമെങ്കിൽ ഇംപീച്ച്മെന്റ് വേണം

▪︎മാറ്റം: സർക്കാർ ഉത്തരവ് മതി

■നിലവിൽ: റിട്ട. സുപ്രീംകോടതി ജസ്റ്റിസ്, അല്ലെങ്കിൽ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കണം ലോകായുക്ത

▪︎മാറ്റം: വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയും നിയമിക്കാം

■നിലവിൽ: രാഷ്ട്രീയപാർട്ടി നേതാക്കളും ലോകായുക്തയുടെ പരിധിയിൽ

▪︎മാറ്റം: രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ഒഴിവാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.