■പുതിയ ഭേദഗതി ബില്ലിലും ഈ വ്യവസ്ഥ സർക്കാരിന്റെ കണ്ണിൽപ്പെട്ടില്ല
തിരുവനന്തപുരം: ലോകായുക്തയുടെ ഉത്തരവിന്മേൽ അപ്പീലധികാരികളായി നിയമസഭയെയും മുഖ്യമന്ത്രിയെയും സ്പീക്കറെയും നിയോഗിച്ച് നിയമഭേദഗതി വരുത്തിയെങ്കിലും, ലോകായുക്ത ആവശ്യപ്പെട്ടാൽ ഗവർണർക്ക് ഇടപെടാൻ ഇപ്പോഴും നിയമത്തിൽ വ്യവസ്ഥ.
നിയമസഭ നേരത്തേ പാസാക്കിയ മൂലനിയമത്തിലെ 12(5) വകുപ്പാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതനുസരിച്ച്, പുറപ്പെടുവിക്കുന്ന ഉത്തരവിന്മേൽ ബന്ധപ്പെട്ട അധികാരി
സമർപ്പിക്കുന്ന നടപടി റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും അതിന്മേൽ ഉചിതനടപടി ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കാം. പ്രത്യേക റിപ്പോർട്ടായാണ് ഇക്കാര്യം ഗവർണറെ അറിയിക്കേണ്ടത്.
ബന്ധപ്പെട്ട അധികാരി ഉത്തരവ് അതേപടി അംഗീകരിക്കണമെന്ന 14ാം വകുപ്പിലെ വ്യവസ്ഥ മാറ്റി, തള്ളുകയോ കൊള്ളുകയോ എന്നാക്കിയതാണ് ഭേദഗതി ബില്ലിനെ വിവാദത്തിലാഴ്ത്തിയത്. അധികാരികളായിരുന്ന ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നിവരെ മാറ്റി പകരം നിയമസഭ, മുഖ്യമന്ത്രി, സ്പീക്കർ എന്നിവരെയാക്കി. രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ഒഴിവാക്കുകയും ചെയ്തു. ഇങ്ങനെ ലോകായുക്ത ഉത്തരവിന് ഉപദേശക സ്വഭാവം മാത്രമാക്കി പരിമിതപ്പെടുത്തിയപ്പോഴും, അതിലെ 12ാം വകുപ്പ് അതേപടി തുടർന്നത് ആരുടെയും കണ്ണിൽ പെടാതെ പോയി.
പന്ത്രണ്ടാം വകുപ്പിലെ മൂന്നാം ഉപവകുപ്പനുസരിച്ചാണ് ലോകായുക്ത ആക്ഷേപങ്ങൾ പരിശോധിച്ച് തീർപ്പാക്കേണ്ടത്. ഇതേ വകുപ്പിലെ അഞ്ചാം ഉപവകുപ്പിൽ പറയുന്നത് ഇങ്ങനെ: "ലോകായുക്തയോ ഉപലോകായുക്തയോ പുറപ്പെടുവിക്കുന്ന വിധിയിന്മേൽ
അധികാരികൾ കൈക്കൊള്ളുന്ന നടപടി റിപ്പോർട്ട് ലോകായുക്തയ്ക്ക് കൈമാറണം.
റിപ്പോർട്ട് ലോകായുക്തയ്ക്ക് തൃപ്തികരമല്ലെന്ന് തോന്നിയാൽ ഉചിതമായ നടപടി ആവശ്യപ്പെട്ട് ഗവർണർക്ക് സ്പെഷ്യൽ റിപ്പോർട്ട് നൽകാം".ഫലത്തിൽ, ഗവർണർക്ക് ഇപ്പോഴും ബില്ലിന്മേൽ ഒരു പിടി അയയാതെ കിടപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |