അവസാന റൗണ്ടിൽ മൂന്നുപേർ
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ കർശന നിലപാടാണ് കേരളത്തിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, കേന്ദ്ര സർക്കാരുമായി അടുപ്പം പുലർത്തുന്ന രാകേഷ് അസ്താന, വൈ.സി.മോദി എന്നിവർ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയിൽ നിന്ന് പുറത്താകാൻ കാരണം.
ആറുമാസത്തിൽ കൂടുതൽ സർവീസ് ശേഷിക്കുന്നവരെ
മാത്രമേ പരിഗണിക്കാവൂ എന്ന് സംസ്ഥാന പൊലീസ് ഡി.ജി.പിമാരുടെ നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിൽ 2019മാർച്ചിൽ സുപ്രീംകോടതി വിധിച്ചത് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എതിർത്തത്. റാ, ഇന്റലിജൻസ് ബ്യൂറോ മേധാവികളുടെ തിരഞ്ഞെടുപ്പിലും ഇതു കീഴ് വഴക്കമാകുമെന്നാണ് സൂചന. രണ്ടുവർഷ കാലാവധിയുള്ള ഈ മേധാവികളുടെ തിരഞ്ഞെടുപ്പിന് ഇതുവരെ ആറുമാസ സർവീസ് മാനദണ്ഡമായിരുന്നില്ല. ലോക് സഭയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പ്രതിനിധി ആധിർ രഞ്ജൻ ചൗധരി ചീഫ് ജസ്റ്റിസിനെ പിന്തുണച്ചതോടെ പ്രധാനമന്ത്രിക്ക് വഴങ്ങേണ്ടിവന്നു. ഇവർ മൂന്നുപേർ മാത്രമുള്ളതാണ് തിരഞ്ഞെടുപ്പ് പാനൽ. ആറു പേരുടെ പട്ടികയാണ് പരിഗണിച്ചത്.
ഇതോടെ, മുൻ മഹാരാഷ്‌ട്ര ഡി.ജി.പിയും നിലവിൽ സി.ഐ.എസ്.എഫ് മേധാവിയുമായ സുബോധ് ജസ്‌വാൾ, എസ്.എസ്.ബി ഡയറക്‌ടർ ജനറൽ കെ.ആർ.ചന്ദ്ര, കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരിൽ ഒരാൾ സി.ബി.ഐ ഡയറക്ടറാകും.
കേന്ദ്രസർക്കാരിന്റെ അടുപ്പക്കാരും സി.ബി.ഐയിൽ പ്രവർത്തിച്ചവരുമാണ് വൈ.സി.മോദിയും അസ്താനയും. ദേശീയ അന്വേഷണ ഏജൻസി മേധാവിയായ അസാം-മേഘാലയ കേഡർ ഉദ്യോഗസ്ഥൻ വൈ.സി. മോദി മേയ് 31നും ബി.എസ്.എഫ് മേധാവിയായ ഗുജറാത്ത് കേഡറിലെ രാകേഷ് അസ്താന ജൂലായ് 31നും വിരമിക്കും. ജൂണിൽ ബഹ്റയും വിരമിക്കും. എൻ.ഐ.എയിൽ പ്രവർത്തിച്ചതിന്റെ പിൻബലത്തിലായിരുന്നു ബഹ്റയെ പരിഗണിച്ചത്.
അവസാന റൗണ്ടിലെത്തിയവരിൽ കെ.ആർ. ചന്ദ്ര ഡിസംബറിലും സുബോധ് കുമാർ ജസ്‌വാൾ 2022 സെപ്തംബറിലും വി.എസ്.കെ കൗമുദി 2022 നവംബർ 30നുമാണ് വിരമിക്കുന്നത്. സീനിയോറിട്ടി പരിഗണിച്ചാൽ സുബോധ് ജസ്‌വാളിന് നറുക്കുവീഴും. രഹസ്യാന്വേഷണ ഏജൻസിയായ റായിൽ പ്രവർത്തിച്ച അനുഭവം മുതൽക്കൂട്ടാകും. വി.എസ്.കെ കൗമുദി സി.ബി.ഐയിൽ പ്രവർത്തിച്ചയാളാണ്. മുൻ സി.ബി.ഐ ഡയറക്ടർമാരായ അലോക് വർമ്മയും അവസാനം വിരമിച്ച ആർ.കെ. ശുക്ളയും സി.ബി.ഐയിൽ പ്രവർത്തിച്ചവരായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |