കൊച്ചി: നാഗാലാൻഡ് ലോട്ടറിയുടെ വിതരണത്തിനുള്ള ലേല നടപടികളിൽ ഗൂഢാലോചനയുണ്ടെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും, 2010 - 2011 മുതൽ 2015 - 2016 വരെയുള്ള കാലയളവിൽ 17,653.76 കോടിയുടെ ലോട്ടറി വിറ്റപ്പോൾ നാഗാലാൻഡ് സർക്കാരിന് ലഭിച്ചത് വെറും 56.93 കോടിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലോട്ടറിയുടെ വിതരണക്കാർക്ക് ഇക്കാലയളവിൽ തങ്ങളുടെ ഷെയറായി മാത്രം 4522.24 കോടി രൂപയാണ് ലഭിച്ചതെന്നും സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിശദീകരിച്ചു. സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് ലോട്ടറി ഭേദഗതി ചട്ടരൂപീകരണത്തിൽ പ്രാധാന്യമില്ലെങ്കിലും ,ഇത്തരം ചൂഷണങ്ങളെ സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.
ചോദ്യം ചെയ്ത
അഞ്ച് വകുപ്പുകൾ
കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ചട്ടത്തിലെ രണ്ട് (3എ), രണ്ട് (6എ), നാല് (4), നാല് (5), ഒമ്പത് എ എന്നീ വകുപ്പുകളാണ് ഹർജിയിലും പിന്നീട് അപ്പീലിലും തർക്കവിഷയമായത്. ലോട്ടറി നടത്തിപ്പിനുള്ള അതോറിറ്റി, ഇതിനുള്ള നിയമം നടപ്പാക്കേണ്ട ഏജൻസി, അന്യസംസ്ഥാന ലോട്ടറിയടക്കമുള്ളവയുടെ നടത്തിപ്പിന് നികുതിവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തൽ, ലോട്ടറി നടത്തിപ്പിന്റെ നിരീക്ഷണം, ലോട്ടറിയുടെ വില്പനയ്ക്കും നടത്തിപ്പിനുമുള്ള രേഖകൾ ഹാജരാക്കൽ തുടങ്ങിയവയാണ് ഇൗ വകുപ്പുകളിലുള്ളത്.
ഇവയിൽ നികുതിവകുപ്പ് സെക്രട്ടറിയെ ലോട്ടറി നടത്തിപ്പിന് ചുമതലപ്പെടുത്തുന്ന സെക്ഷൻ നാല് (4) ഒഴികെയുള്ളവയെല്ലാം നിയമപരമാണെന്ന് ഹൈക്കോടതി വിധിയെഴുതി. വകുപ്പ് ഒമ്പത് (എ) പ്രകാരം സംസ്ഥാനത്ത് പേപ്പർ ലോട്ടറി നടത്താൻ ഒരു സ്കീം സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങനെ സ്കീം സമർപ്പിക്കാതെ തുടങ്ങുന്ന ലോട്ടറികൾ പിടിച്ചെടുക്കാൻ സെക്ഷൻ ഒമ്പത് (എ)യിലെ സബ് റൂൾ മൂന്നിൽ വ്യവസ്ഥയുണ്ട്. ജില്ലാ കളക‌്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരാണ് ഇത് നടപ്പാക്കേണ്ട ഏജൻസികൾ. ജനങ്ങളെ ചൂഷണംചെയ്യുന്നത് ഒഴിവാക്കാനാണ് ഇൗ വ്യവസ്ഥകളെന്നും ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായി ഇതിനെ കാണാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചട്ടമുണ്ടാക്കിയ സർക്കാരിന്റെ നടപടി ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന വാദവും ഹൈക്കോടതി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |