മലപ്പുറം: സമ്മാനത്തുകയേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്ത് സംസ്ഥാന ലോട്ടറിയുടെ 70 ലക്ഷത്തിന് അർഹമായ ടിക്കറ്റ് കവർന്ന കേസിൽ ആറംഗ സംഘം അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലരിക്കൽ വീട്ടിൽ അബ്ദുൾ അസീസ് (26), കോഴിപള്ളിയാളി വീട്ടിൽ അബ്ദുൾ ഗഫൂർ (38), കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ (44), കലസിയിൽ വീട്ടിൽ പ്രിൻസ് (22), ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്ത് വീട്ടിൽ അബ്ദുൾ മുബഷിർ (20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം 19ന് സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമ്മൽ ഭാഗ്യക്കുറി ടിക്കറ്റ് നറുക്കെടുപ്പിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റിന് കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് സംഘം സമീപിച്ചത്. ടിക്കറ്റ് കൈമാറ്റം ചെയ്യാനെന്ന് പറഞ്ഞ് സമ്മാനാർഹനായ ആളെ മഞ്ചേരി കച്ചേരിപ്പടിയിലേക്ക് വ്യാഴാഴ്ച രാത്രി വിളിച്ചുവരുത്തി. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്‌കാൻ ചെയ്യാനാണെന്ന വ്യാജേന വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി പരിക്കേൽപ്പിച്ച് ടിക്കറ്റ് കവരുകയായിരുന്നു.
പരാതിയെ തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് ലോട്ടറി സമ്മാനാർഹരായവരെ കണ്ടെത്തി വൻതുക ഓഫർ ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. പ്രതികൾ സ്വർണ്ണവെള്ളരി, ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വർണക്കല്ല് തുടങ്ങി നിരവധി തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
പ്രതികൾ കവർച്ചയ്‌ക്കുപയോഗിച്ച രണ്ടുവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |