തിരുവനന്തപുരം: ''അറബിക്കടലൊരു മണവാളൻ... കരയോ നല്ലൊരു മണവാട്ടി..."" മലയാളികൾ മറക്കാത്ത പാട്ടിന്റെ പിന്നണിയോടെ കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ ഗായത്രിയും അജ്‌മലും ജീവിതത്തിലേക്ക് കൈപിടിച്ചു. നഗരസഭയിലെ വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബുവും വൈക്കം തലയോലപ്പറമ്പ് സ്വദേശിയും കൊടുങ്ങല്ലൂർ അസ്‌മാബി കോളേജിൽ അദ്ധ്യാപകനുമായ അജ്‌മൽ റഷീദും തമ്മിലുള്ള വിവാഹമാണ് സെന്റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങുകളോടെ നടന്നത്.
പരസ്‌പരം റോസാപ്പൂമാല അണിയിച്ചായിരുന്നു വിവാഹം. ചടങ്ങിന് സാക്ഷിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, ഭാര്യ വിനോദിനി, മന്ത്രിമാരായ വി.ശിവൻകുട്ടി, എം.വി. ഗോവിന്ദൻ, മുൻമന്ത്രി എം. വിജയകുമാർ, മേയർ ആര്യാരാജേന്ദ്രൻ,സ്വാമി സന്ദീപാനന്ദ ഗിരി, ഓർത്തഡോക്‌സ് സ്റ്റുഡന്റ്സ് സെന്റർ അഡ്‌മിനിസ്‌ട്രേറ്റർ ഫാ.സജി മേക്കാട്ടിൽ എന്നിവർ വേദിയിലുണ്ടായിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, കെ.സ വിക്രമൻ, പുന്നല ശ്രീകുമാർ, എ.സമ്പത്ത്, സതീഷ് ബാബു പയ്യന്നൂർ, മുരുകൻ കാട്ടാക്കട തുടങ്ങിയവരും പങ്കെടുത്തു.
വിശിഷ്‌ടാതിഥികൾക്ക് കൊഴുക്കട്ടയും ഇറച്ചിയും പായസവും ചായയുമാണ് വിളമ്പിയത്. മറവന്തുരുത്ത് ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയായ അജ്‌മൽ റഷീദ്-സുൽജിത ദമ്പതികളുടെ മകനാണ്. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ വഞ്ചിയൂർ ബാബുവിന്റെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പി.എസ്. ശ്രീകലയുടേയും മകളാണ് ഗായത്രി.
കാപ്ഷൻ
ഗായത്രി ബാബുവും അജ്‌മൽ റഷീദും വിവാഹിതരായപ്പോൾ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗായത്രി ബാബുവിന്റെ പിതാവ് വഞ്ചിയൂർ ബാബു, മാതാവ് പി. എസ് ശ്രീകല, മന്ത്രി വി. ശിവൻകുട്ടി എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |