തിരുവനന്തപുരം: പ്രണയം നിരസിച്ചാൽ പ്രതികാര ബുദ്ധിയോടെ പെൺകുട്ടികളെ ഉൾപ്പെടെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ
ആവർത്തിക്കപ്പെടുന്നത് കേരളത്തിന് കളങ്കമായി മാറിയിരിക്കുകയാണ്. സർക്കാർ കണക്കുപ്രകാരം 2016മുതൽ ഇതുവരെ ഇത്തരം 8 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മൂന്ന് കേസുകളിലെ പ്രതികൾ മരണപ്പെട്ടു. 5 കേസുകളിൽ പ്രതികൾ ജയിലിലാണ്. കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവാണ് പലപ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.
കൗമാരക്കാർക്ക് മാത്രമല്ല, മൂന്നു മക്കളുടെ അമ്മയായ പൊലീസുകാരിക്കും സഹപ്രവർത്തകന്റെ പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവൻ നഷ്ടമായിട്ടുണ്ട്. മാവേലിക്കരയിലെ പൊലീസുദ്യോഗസ്ഥയായിരുന്ന സൗമ്യ സ്കൂട്ടറിൽ പോകവേ, പൊലീസുകാരനായ അജാസ് കാറിടിച്ചുവീഴ്‌ത്തി വടിവാൾ കൊണ്ട് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രണയം പ്രതികാരമായി മാറിയ സംഭവങ്ങൾ വേറെയുമുണ്ട്. 2019മാർച്ചിൽ പ്രണയാഭ്യർത്ഥന നിരസിച്ച 19കാരിയെ വി.എച്ച്.എസ്.സിയിലെ സഹപാഠി നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ചത് തിരുവല്ലയിലാണ്. തൃശൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി നീതുവിനെ സുഹൃത്ത് നിതീഷ് കുത്തിയശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തി. കോട്ടയത്ത് ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ ക്ലാസിൽ കയറിയും കടമ്മനിട്ടയിലെ 17കാരിയെ വീട്ടിൽ കയറിയും പെട്രോളൊഴിച്ച് ചുട്ടെരിച്ചു. മലപ്പുറത്ത് പ്രണയം നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശിയാണ്. പ്രതികാരത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രണ്ടുഡസനിലേറെപ്പേരുണ്ട്.
"
പ്രണയം നിരസിക്കപ്പെട്ടു എന്ന കാരണത്താൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഇത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പൊതുസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
-മുഖ്യമന്ത്രി പിണറായി വിജയൻ
(നിയമസഭയിൽ പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |