തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതിയാണ്. കോഴിക്കോട്ട് വലിയ മാളും കോട്ടയത്ത് മിനിമാളും സ്ഥാപിക്കും.
കൊവിഡിൽ തിരുവനന്തപുരത്തെ മാളിന്റെ പ്രവർത്തനം രണ്ടു വർഷം തടസപ്പെട്ടു. ഇതിലൂടെ 220കോടി രൂപ അധികം ചെലവാക്കേണ്ടിവന്നു. മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മാളുകൾ നിർമ്മിക്കാൻ ധാരണയിലെത്തി. തിരുവനന്തപുരത്തെ മാളിൽ 15000 പേർക്കാണ് തൊഴിൽ നൽകിയത്. ഇതിൽ 600 പേർ പ്രദേശവാസികളാണ്. നഗരവാസികൾക്ക് പുതിയ വിനോദ, ടൂറിസ്റ്റ് കേന്ദ്രവും കിട്ടും. കൊച്ചിയിൽ മത്സ്യവിഭവങ്ങൾ കയറ്റുമതിക്കുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് മത്സ്യം ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽ വിൽക്കുന്നതാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിംഗ് കേന്ദ്രം സ്ഥാപിക്കും. അതിനുള്ള സ്ഥലവും കണ്ടെത്തി.
ലക്നോവിലെ മാൾ രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. ലുലുവിന്റെ 220-ാമത്തെ മാൾ കഴിഞ്ഞയാഴ്ച റിയാദിൽ തുറന്നു.
ജന്മനാട്ടിൽ പ്രവർത്തിക്കുന്നതിൽ സംതൃപ്തി
ലോകം മുഴുവൻ ബിസിനസ് തുടങ്ങിയെങ്കിലും ജന്മനാട്ടിൽ വ്യാപാരവാണിജ്യ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് സന്തോഷവും സംതൃപ്തിയും ലഭിക്കുന്നതെന്ന് യൂസഫ് അലി പറഞ്ഞു. കൊച്ചിയിൽ ലുലുമാൾ തുടങ്ങിയപ്പോൾ പലരും അധൈര്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇന്ത്യയിലെ പ്രമുഖമായ ഷോപ്പിംഗ് ഡെസ്റ്റിനേഷനിൽ ഒന്നായി കൊച്ചിയിലെ ലുലുമാൾ മാറി. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെല്ലാം ജനങ്ങൾ കൊച്ചിയിലെ ലുലുവിലെത്തുന്നുണ്ട്. തിരുവനന്തപുരം മാളിനും സമാനമായ വിജയമുണ്ടാകും.
കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പുതിയ തലമുറയോടുള്ള ക്രൂരതയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും അതിന്റേതായ നിയമസാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് അനുസരിച്ചാണ് ബിസിനസ് ചെയ്യേണ്ടത്. മോദി സർക്കാർ ഇന്ത്യയിൽ പ്രവാസികൾക്ക് നിക്ഷേപത്തിനുള്ള നിരവധി നിയമങ്ങൾ അനുകൂലമാക്കി മാറ്റി. കേരളത്തിലും നിക്ഷേപാന്തരീക്ഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. നിയമനങ്ങളും വ്യവസ്ഥകളും അനുസരിച്ച് വ്യവസായം നടത്താനൊരുങ്ങുന്നവർക്ക് ഒരു സംസ്ഥാനത്തും പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് അനുവഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനത്തിൽ ലുലുഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ അഷ്രഫ് അലി, അനന്ത് റാം എ.വി, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ നിഷാദ് എം.എ, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നന്ദകുമാർ വി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |