പഴനി : തലശ്ശേരിയിൽ നിന്ന് പഴനിയിലെത്തിയ തമിഴ്നാട് സ്വദേശിനി റോഡരികിൽ നിൽക്കുമ്പോൾ മൂന്നംഗസംഘം ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചുവെന്ന കേസിൽ പരാതിക്കാർ പ്രതി സ്ഥാനത്തേക്ക്. പഴനി അടിവാരത്തെ ലോഡ്ജുടമയുടെ പരാതിയിൽ തലശ്ശേരിയിൽ താമസക്കാരായ തമിഴ് ദമ്പതികൾക്കെതിരെ പഴനി പൊലീസ് കേസെടുത്തു.
ബ്ലാക്ക് മെയിൽ നടത്തി പണം തട്ടാനുള്ള ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജിൽ ബഹളം വച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
കേരള-തമിഴ്നാട് ഡി.ജി.പിമാരെ മുൾമുനയിൽ നിറുത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പൊലീസിൽ മാത്രം. തലശേരി പൊലീസ് എഫ്.ഐ.ആർ ഉൾപ്പെടെ അന്വേഷണറിപ്പോർട്ട് പഴനി പൊലീസിന് കൈമാറി.
“പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നും" ആവശ്യപ്പെട്ട് ലോഡ്ജ് ഉടമക്ക് മാഹിയിൽ നിന്ന് ഫോൺ കോൾ ചെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ വിളിക്ക് പിന്നിലെ ആളെ കണ്ടെത്താൻ നീക്കം ആരംഭിച്ചു.
പരാതിക്കാരുടെ കോൾ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം പഴനി പൊലീസ് കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്ന് മടങ്ങി. പീഡന ആരോപണമുന്നയിച്ച സ്ത്രീയെയും കൂടെ താമസിക്കുന്നയാളെയും തെളിവെടുപ്പിനായി പഴനിയിലേക്ക് വിളിച്ചു വരുത്തും.
കഴിഞ്ഞ മാസം 19 ന് അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാർ പഴനിയിൽ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഇരുവരും മദ്യപിച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ടു. പിന്നീട് സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ യുവാവും ഇറങ്ങിപ്പോയി. കഴിഞ്ഞ 25ന് ഇവർ തിരിച്ചെത്തി ആധാർ കാർഡ് വാങ്ങി പോരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |