തിരുവനന്തപുരം; നിർഭയവും നിഷ്പക്ഷവുമായ മാദ്ധ്യമപ്രവർത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാദ്ധ്യമപ്രവർത്തകരും ജേർണലിസം വിദ്യാർത്ഥികളും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള മീഡിയ അക്കാഡമിയുടെ 2018, 2019 വർഷങ്ങളിലെ മാദ്ധ്യമ അവാർഡുകളും 2019-20 ലെ പി.ജി. ഡിപ്ലോമ കോഴ്‌സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കുരുക്ഷേത്ര യുദ്ധഭൂമിയിലെ സംഭവങ്ങൾ ധൃതരാഷ്ട്രരോട് വിവരിക്കുമ്പോൾ സഞ്ജയൻ സത്യം മാത്രമാണ് പറയുന്നത്. ധൃതരാഷ്ട്രർക്ക് അനിഷ്ടമുണ്ടാകുമോ എന്നു കരുതി ഭയന്ന് കള്ളം പറയുന്നില്ല. അതുപോലെയാകണം മാദ്ധ്യമപ്രവർത്തകരും. വസ്തുനിഷ്ഠമായ വാർത്തകൾ മാത്രം ജനങ്ങളെ അറിയിക്കാൻ ഓരോ മാദ്ധ്യമ പ്രവർത്തകനും സദാ ജാഗരൂഗരാകണം. സ്വന്തം താത്പര്യങ്ങൾക്ക് അതീതമായി നിന്ന് വസ്തുതകൾ മനസ്സിലാക്കിയുള്ള റിപ്പോർട്ടിംഗ് രീതിയാണ് അവലംബിക്കേണ്ടത്. പഠനം ഒരു തുടർപ്രക്രിയയാണ്. ഒരു ധ്യാനം പോലെ അറിവിനെ പിന്തുടരണം.
കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്ത്രീധനവിരുദ്ധ പ്രതിജ്ഞാപത്രം ഗവർണർക്ക് ഒപ്പിട്ടു നൽകി.
മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. വൈസ് ചെയർമാനും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി ഗവർണ്ണർക്ക് ഉപഹാരം സമ്മാനിച്ചു.
എം.വിൻസന്റ് എം.എൽ.എ, യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം, മുൻ എം.പി സെബാസ്റ്റ്യൻ പോൾ എന്നിവർ സംസാരിച്ചു. മീഡിയ അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി കെ. കല സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ നന്ദിയും പറഞ്ഞു.
2018ലെ മാദ്ധ്യമ അവാർഡ് ജേതാക്കളായ അനു എബ്രഹാം, ഷിജു ചെറുതാഴം, കൊളവേലി മുരളീധരൻ, കെ.സി. റിയാസ്, റിജോ ജോസഫ്, സോഫിയ ബിന്ദ്, 2019 ലെ ജേതാക്കളായ റിച്ചാർഡ് ജോസഫ് , നിലീന അത്തോളി, ആർ. അനൂപ്, കെ. ഹരികൃഷ്ണൻ, മനുഷെല്ലി, സുനിൽ ബേബി, ശരത് ചന്ദ്രൻ, സി.എസ്. സാനിയോ, ദീപപ്രസാദ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |