SignIn
Kerala Kaumudi Online
Saturday, 20 April 2024 9.10 AM IST

സ്വർണ്ണക്കടത്ത് കേസിന് ഇന്ന് ഒരുവർഷം ശിവശങ്കറിന്റെ സസ്പെൻഷൻ 16ന് തീരും

siv

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെയും ഒന്നാം പിണറായി സർക്കാരിനെയും പിടിച്ചുലച്ച സ്വർണ്ണക്കടത്ത് കേസിന് ഇന്ന് ഒരുവർഷം തികഞ്ഞു. അഞ്ച് കേന്ദ്രഏജൻസികൾ അന്വേഷണം തുടരുകയാണ്. കേസിൽ അറസ്റ്റിലും സസ്പെൻഷനിലുമായ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെൻഷൻ 16ന് തീരും. അടുത്ത മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹം സർവ്വീസിലേക്ക് തിരിച്ചുവരാൻ സാദ്ധ്യതയേറി.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടിയതാണ് കേസിന്റെ തുടക്കം. നികുതിവെട്ടിപ്പിൽ തുടങ്ങിയ കേസിൽ സർക്കാരിലെ വമ്പൻമാർ ഇടപെട്ടെന്ന വിവരം പുറത്തുവന്നതോടെ വിവാദമായി. മുഖ്യമന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം ബി.ജെ.പി.യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചപ്പോൾ രാഷ്ട്രീയ നിറമായി. ഒരുഘട്ടത്തിൽ അന്വേഷണം വഴിതെറ്റുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആക്ഷേപമുന്നയിച്ചു.

കോൺസുലേറ്റിലെ മുൻ പിആർഒ പി.എസ് സരിത്താണ് ആദ്യം അറസ്റ്റിലായത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രനിർദ്ദേശത്തോടെ ജൂലൈ 10ന് എൻഐഎ കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്ന് പിടികൂടി. പ്രതികളുടെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന് ഇഡിയും കേസെടുത്തു. പത്തോളം പേരെ കസ്റ്റംസ് അറസ്റ്റുചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കെ.ടി റമീസ്, വിദേശത്തുള്ള മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ കൂട്ടാളി റബിൻസ്, സ്വർണ്ണക്കടത്തിന് പണം സമാഹരിച്ച് നൽകിയവരും കള്ളക്കടത്ത് സ്വർണ്ണം വാങ്ങിവരും ഉൾപ്പെടെയുള്ള പ്രതികളും പിന്നീട് അറസ്റ്റിലായി. കള്ളക്കടത്തിൽ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കുമുള്ള പങ്ക് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ആദ്യഘട്ടത്തിൽ അവരെ പ്രതിചേർത്തില്ല. ഇതിനിടെ അവർ രാജ്യംവിട്ടു. ഇതുവരെ 53 പേരാണ് അറസ്റ്റിലായത്.

സ്വപ്നയുമായുള്ള ബന്ധമാണ് എം.ശിവശങ്കറിന് വിനയായത്. നൂറുമണിക്കൂറിലേറെ ചോദ്യംചെയ്തിട്ടും തെളിവുകളുടെ അഭാവത്തിൽ ശിവശങ്കർ പ്രതിയായില്ല. ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെയും പ്രതികളിലൊരാളുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എൻ രവീന്ദ്രനെയും ചോദ്യംചെയ്തു.
തെളിവുകളുടെ അഭാവത്തിൽ കുറ്റപത്രം വൈകിയപ്പോൾ കസ്റ്റംസ് കേസിൽ ഭൂരിഭാഗം പ്രതികളും ജാമ്യത്തിലിറങ്ങി. പ്രധാനപ്രതി ഫൈസൽ ഫരീദ് എവിടെയുണ്ടെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയാൻ ഇപ്പോഴും എൻഐഎക്കായിട്ടില്ല. രാജ്യംവിട്ട കോൺസൽ ജനറലിനെയും അറ്റാഷെയെയും ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ച് കാത്തിരിക്കയാണ് കസ്റ്റംസ്. പ്രതികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഇ.ഡി.ക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും നീക്കമുണ്ടായി. ഇതിനെതിരെ അവർ കോടതിയെ സമീപിച്ചിരിക്കുകയാണ്.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M SIVASNKAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.