കൊച്ചി: "സ്‌മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിലുള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്‌മാർട്ട് ഫോൺ, ടാബ്‌ലെറ്റ്, ലാപ് ടോപ്പ് എന്നിവ അവർക്കൊരു ആശ്വാസമാകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്പിക്കാം. അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു."- സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ഈ ഫേസ്ബുക്ക് കാരുണ്യവഴിയിലെ നക്ഷത്രമാവുകയാണ്. പാവപ്പെട്ട കുട്ടികളെ സഹായിക്കാനായി മമ്മൂട്ടി നടത്തിയ അഭ്യർത്ഥനയ്ക്കുപിന്നാലെ നൂറുകണക്കിനുപേർ ഫോൺ വാഗ്ദാനം ചെയ്തു രംഗത്തെത്തി.
ഇന്നലെ രാവിലെ 10 നാണ് അഭ്യർത്ഥന പോസ്റ്റ് ചെയ്തത്. മമ്മൂട്ടി പങ്കാളിയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ വിദ്യാമൃതം പദ്ധതിയിലാണ് ഫോൺ നൽകുന്നത്. പുതിയ ഫോൺ നൽകാൻ ചിലർ സന്നദ്ധത അറിയിച്ചെങ്കിലും പഴയ ഫോണുകൾ മതിയെന്നാണ് തീരുമാനമെന്ന് കെയർ ആൻഡ് ഷെയർ പ്രോജക്ട് ഓഫീസർ അഭിലാഷ് 'കേരളകൗമുദി'യോട് പറഞ്ഞു. ഫോണുകൾക്ക് വേണ്ടിയും നിരവധിപേർ ബന്ധപ്പെടുന്നുണ്ട്.
ശേഖരണവും വിതരണവും
ശ്രീഗോകുലം സ്പീഡ് ആൻഡ് കൊറിയർ ഓഫീസുകളിൽ മൊബൈൽ കവറിലാക്കി നൽകിയാൽ മതി. ഫോണിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലവും നൽകണം. ലഭിക്കുന്ന ഫോണുകൾ കൊറിയർ സ്ഥാപനം കെയർ ആൻഡ് ഷെയറിന്റെ കൊച്ചി ഓഫീസിൽ എത്തിക്കും. അവിടെനിന്ന് അർഹരായ വിദ്യാർത്ഥികൾക്ക് എത്തിച്ചുകൊടുക്കും.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലും പദ്ധതിയുമായി സഹകരിക്കും. കൊറിയർ ഓഫീസിൽ എത്തിക്കാൻ കഴിയാത്തവരിൽനിന്ന് ഫാൻസുകാർ ഫോൺ ശേഖരിക്കാനെത്തും. ഏറ്റുവാങ്ങുന്ന ഫോണിന് രസീതും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |