തിരുവനന്തപുരം: ബംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുൾനാസർ മഅദനി ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു. കേസിൽ 2014 മുതൽ സോപാധിക ജാമ്യവ്യവസ്ഥപ്രകാരം ബംഗളൂരുവിൽ കഴിയുന്ന മഅദനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, അനുമതി ഇല്ലാതെ ബാംഗ്ലൂർ നഗരം വിടരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. കാൻസർ രോഗബാധിതയായ ഉമ്മയെ കാണുവാനും പിന്നീട് 2018ൽ ഉമ്മയുടെ മരണസമയത്തും 2020ൽ മൂത്തമകന്റെ വിവാഹത്തിൽ പങ്കെടുക്കാനും സുപ്രീംകോടതിയുടെ അനുമതിയോടെ മഅദനി കേരളത്തിലെത്തിയിരുന്നു. 2011 മുതൽ ബംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ. വിചാരണയുടെ പ്രധാനഘട്ടം പൂർത്തിയാക്കിയെങ്കിലും കർണാടക സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് നടപടികൾ ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. ചില പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ചിലരേഖകൾ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളവയല്ലെന്ന കാരണത്താൽ കോടതി തള്ളിയിരിന്നു. തുടർന്ന് കർണാടക സർക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെളിവ് നിയമത്തിലെ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെ ഹൈക്കോടതിയും ഹർജി തള്ളി. തുടർന്ന് പ്രത്യേക അനുമതി ഹർജിയുമായാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ കർണാടക സർക്കാരിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |