SignIn
Kerala Kaumudi Online
Friday, 19 April 2024 7.38 PM IST

വെളിച്ചെണ്ണ മുതൽ പാലക്കാടൻ മട്ടവരെ

made-in-kerala

 വിപണി പിടിക്കാൻ മെയ്ഡ് ഇൻ കേരള

തിരുവനന്തപുരം: മുന്നിൽ നയിക്കാൻ മലയാളിയുടെ സ്വന്തം വെളിച്ചെണ്ണ, പിന്നാലെ കുട്ടനാടൻ അരിയും പാലക്കാടൻ മട്ടയും മറയൂർ ശർക്കരയും സുഗന്ധദ്രവ്യങ്ങളും, മെയ്ഡ് ഇൻ കേരള ബ്രാൻഡ് കരുതലിൽ പുനർജന്മമെടുക്കുന്ന വിഭവങ്ങൾ ഇനിയുമുണ്ട്. സംസ്ഥാന വ്യവസായവകുപ്പിന്റെ നേതൃത്വത്തിലാണ് കുടുംബശ്രീ സംരംഭങ്ങളുടേതടക്കമുള്ള ചെറുകിട ഉത്പന്നങ്ങൾ മുതൽ ഐ.ടി ഉത്പന്നങ്ങൾ വരെ ബ്രാന്റ് ചെയ്യുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ പ്രത്യേക താത്പര്യത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെയുള്ള ഉത്പന്നങ്ങൾ ഒരുവർഷത്തിനകം വിപണിയിലെത്തിക്കാനാണ് ആലോചന. സൂക്ഷ്മ ഇടത്തരം സംരംഭങ്ങളുൾപ്പെടെയുള്ള വ്യവസായ വികസനവും സാമ്പത്തിക വളർച്ചയുമാണ് ലക്ഷ്യം.

പദ്ധതിയുടെ വരവോടെ കേരളത്തിലെ ഉത്പന്നങ്ങൾക്ക് സ്വകാര്യ കമ്പനികൾ നൽകുന്ന 'മെയ്ഡ് ഇൻ കേരള" മാർക്കിംഗിനും വഴിയടയും. ആഗോളവിപണിയിലുൾപ്പെടെ കേരളത്തിന്റെ തനത് ഉത്പന്നങ്ങളുടെ ചൂഷണം തടയാനും പദ്ധതിക്ക് കഴിയും. കേരളത്തിന്റെ തനത് ഉത്പന്നങ്ങൾക്കും അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നവയ്ക്കും മാത്രമേ ബ്രാന്റ് പദവി ലഭിക്കൂ.

ഗുണമേൻമയും സുരക്ഷിതത്വവും ഉറപ്പാക്കി ഉത്പന്നങ്ങളിൽ പ്രത്യേക ലോഗോയും പതിക്കും. ലോഗോ നിർമ്മിക്കാനും ബ്രാന്റാക്കാവുന്ന ഉത്പന്നങ്ങളും ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും തീരുമാനിക്കാനും വ്യവസായ വകുപ്പ് ഡയറക്ടറേറ്റിനെ മന്ത്രി ചുമതലപ്പെടുത്തി. വിപണി കണ്ടെത്താൻ കേരളത്തിലും പുറത്തും എക്‌സിബിഷനുകളും സംഘടിപ്പിക്കും.


 കർഷകർക്കും നേട്ടം

വെളിച്ചെണ്ണയാണ് മെയ്ഡ് ഇൻ കേരളബ്രാന്റിലെ ഒന്നാമൻ. കർഷകരിൽ നിന്ന് സംഭരിക്കുന്ന കൊപ്രയാട്ടി വെളിച്ചെണ്ണ കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കും. കുടുംബശ്രീകൾക്കുൾപ്പെടെ നിലവിലുള്ള ആയിരത്തോളം ചെറുതും വലുതുമായ വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങൾ വ്യവസായ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങളും ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ബ്രാന്റ് നൽകും.

കുട്ടനാടൻ അരി, പാലക്കാടൻ മട്ട, മറയൂർ ശർക്കര, തേനുൾപ്പെടെയുള്ള വനവിഭവങ്ങൾ, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ, ചക്കപോലുള്ള ഫല വർഗങ്ങൾ എന്നിവ അതേപടിയും മൂല്യവർദ്ധിത ഉത്പന്നങ്ങളായും ബ്രാന്റ് ചെയ്യുന്നത് കർഷകർക്കും നേട്ടമാകും. കയർ, കൈത്തറി, കശുഅണ്ടി ഉത്പന്നങ്ങളും ബ്രാന്റിലിടം നേടും.


വിപണി കണക്ക്

 കേരളത്തിലെ വ്യവസായങ്ങൾ- 1.6 ലക്ഷം

 2021ലെ നിക്ഷേപം- 4071 കോടി

 2022ൽ ലക്ഷ്യമിടുന്ന സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ- 1ലക്ഷം

 പുതുതായി രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ- 18,000

''കേരളത്തിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളിൽ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നവയ്ക്ക് മെയ്ഡ് ഇൻ കേരള ബ്രാന്റ് നൽകാനാണ് തീരുമാനം. കൈത്തറി മെയ്ഡ് ഇൻ കേരള ബ്രാന്റാക്കിയിട്ടുണ്ട്. മറ്റ് ഉത്പന്നങ്ങളും സർക്കാർ കൂടി അംഗീകരിച്ച് അത്തരത്തിലാക്കുകയാണ് ഉദ്ദേശ്യം. ഭക്ഷ്യവസ്തുക്കളുൾപ്പെടെ പരിശോധിക്കാൻ പ്രത്യേക ലബോറട്ടറി സ്ഥാപിക്കും. ഒരുവർഷത്തിനകം പദ്ധതി നടപ്പാക്കും.''- പി. രാജീവ്,​ വ്യവസായ മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADE IN KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.