തിരുവനന്തപുരം: പഴയ കൂട്ടക്ഷരങ്ങളെ തിരികെ കൊണ്ടുവന്നും ഉ, ഊ( ു,ൂ) എന്നിവയുടെ ചിഹ്നങ്ങളെ പുതിയ രീതിയിൽ വേർതിരിച്ചുമുള്ള സർക്കാർ തല ലിപി പരിഷ്കരണം രണ്ടു മാസത്തിനുള്ളിൽ നടപ്പിലാകും. അതിന്റെ ഭാഗമായി ഫോണ്ട് പരിഷ്കരണ പ്രവർത്തനങ്ങളുടെ മീറ്റിംഗ് നടന്നു. തുടർ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും. സി- ഡിറ്റ്, ഐ.സി ഫോസ് എന്നീ സ്ഥാപനങ്ങളെയാണ് ഫോണ്ട് പരിഷ്കരണചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര മലയാള കംപ്യൂട്ടിംഗ് ഫോണ്ടുകളിൽ പരിഷ്കരണം വരുത്തി സൗജന്യമായി എല്ലാവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കും. പരീക്ഷണാടിസ്ഥാനത്തിൽ മഞ്ജരി ഫോണ്ടിൽ ചില മാറ്റങ്ങൾ വരുത്തി മഞ്ജുള 22 എന്ന പുതിയ ഫോണ്ട് തയ്യാറാക്കിയിട്ടുണ്ട്. നിള ഫോണ്ടിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഏഴ് വേരിയന്റുകൾ ഉണ്ട് എന്നതാണ് നിളയെ പരിഗണിക്കാനുള്ള കാരണം. 'റ'കാരം ചേർത്തെഴുതണം. 'വ്യക്‌തം' എന്ന വാക്കിൽ കയും തയും പിരിച്ചെഴുതുന്നതിനു പകരം 'വ്യക്തം" എന്ന് ചേർത്തെഴുതണം. ക്‌ളിപ്തം എന്നത് കയും ചന്ദ്രക്കലയും ളയും എഴുതുന്നതിനു പകരം 'ക്ള" എന്നെഴുതണം. പ്‌ളാവ് എന്നതിനു പ്ളാവ് എന്നെഴുതണം.ഇതോടെ കൂട്ടക്ഷര ലിപികൾ 65 എണ്ണമാകും. എഴുത്തിനും അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്നതാണ് ലിപി പരിഷ്കരണത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്.
അക്ഷരമാല രണ്ടാം വാല്യത്തിൽ
എൽ.പി സ്കൂളിൽ ഈ വർഷം മുതൽ അക്ഷരമാല വേണമെന്ന ലിപി പരിഷ്കരണ സമിതിയുടെ നിർദ്ദേശം നടപ്പിലാകും. ഒന്നാം വാല്യം പുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി വിതരണത്തിന് പോയതിനാൽ രണ്ടാം വാല്യം പുസ്തകങ്ങളിലാവും അക്ഷരമാല അച്ചടിക്കുക. നോട്ടീസായോ കൈപ്പുസ്തകമായോ അച്ചടിച്ച് നൽകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടത് മാറ്റുകയായിരുന്നു. എസ്.സി.ഇ.ആർ.ടിക്കാണ് അക്ഷരമാല പ്രസിദ്ധീകരിക്കാനുള്ള ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |