അരീക്കോട്: ഫഹദ് ഫാസിൽ നായകനായ മാലിക്കിലെ ക്ലൈമാക്സ് രംഗത്തിലെ നാല് വരി അറബിക് ഗാനം സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം വൈറലായപ്പോഴും പാട്ടുപാടിയ മലപ്പുറം വണ്ടൂർ മമ്പാട്ട് മൂലയിലെ നാലാം ക്ലാസുകാരി ഹിദ ഇതൊന്നും അറിഞ്ഞിരുന്നില്ല. താൻ പാടിയത് മാലികിനാണെന്ന് പോലും ഹിദയ്ക്ക് അറിയില്ലായിരുന്നു. ഹിദയുടെ സഹോദരി റിഫയുടെ സഹപാഠിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടാണ് ഹിദയും കുടുംബവും സംഭവം അറിയുന്നത്. ഇതോടെ ഒട്ടും നിനച്ചിരിക്കാതെ എത്തിയ സന്തോഷത്തിലാണ് ഹിദ. കോലോത്തുംതൊടി സക്കീർ- റുക്സാന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവളാണ് ഹിദ.
സഹോദരിമാരായ റിഫയും നിദയും പ്രധാന റിയാലിറ്റിഷോകളിൽ പങ്കെടുത്തിട്ടുണ്ട്. മാർച്ചിൽ നിയമസഭ തിരഞ്ഞെടുപ്പ് ഗാനങ്ങൾ പാടുന്നതിനായി സഹോദരിമാർക്കൊപ്പം പന്തല്ലൂരിലെ റെക്കാഡിംഗ് സ്റ്റുഡിയോയിലേക്ക് ഹിദയും പോയിരുന്നു. ഈ സമയത്ത് ഒരു സിനിമയിലേക്ക് ആണെന്ന് പറഞ്ഞു ഹിദയെ കൊണ്ട് നാലുവരി അറബി ഗാനം പാടിപ്പിച്ചിരുന്നു. ഏതാണ് സിനിമയെന്നോ മറ്റ് കാര്യങ്ങളോ പറഞ്ഞിരുന്നില്ല. മാസങ്ങൾക്കിപ്പുറം ഹിദയും കുടുംബവും അതെല്ലാം മറന്നുപോയിരുന്നു.
മാലിക്ക് സിനിമയിറങ്ങി പാട്ട് വൈറലായതോടെയാണ് പാടിയ കാര്യം വീണ്ടും ഓർത്തത്. സിനിമയിലെ ഗായകരുടെ കൂട്ടത്തിൽ ഹിദയുടെ പേരും നൽകിയിട്ടുണ്ട്. മാലിക്കിന്റെ പിന്നണിപ്രവർത്തകർ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഹിദ. നിർദ്ധന കുടുംബമായതിനാൽ സംഗീതരംഗത്ത് ശാസ്ത്രീയമായ പഠനമോ പരിശീലനമോ ഹിദയ്ക്ക് ലഭിച്ചിട്ടില്ല.ചേച്ചിമാർ പാടുന്ന കേട്ടാണ് പാട്ട് പഠിച്ചിരുന്നത്. സ്കൂളിലെ അദ്ധ്യാപിക ദീപിക ടീച്ചർ കഴിവ് തിരിച്ചറിഞ്ഞ് നല്ല പ്രോത്സാഹനം നൽകിയത് ഹിദയ്ക്ക് പ്രചോദനമായി.
മൂന്ന് പെൺമക്കളും പാട്ടിനോട് ഏറെ ഇഷ്ടമുള്ളവരാണെന്ന് കൂലിപ്പണിക്കാരനായ ഉപ്പ സക്കീർ പറഞ്ഞു. ഇനി റിലീസ് ആവാൻ പോവുന്ന നാദിർഷായുടെ ഗാന്ധി സ്‌ക്വയർ എന്ന സിനിമയിലും ഹിദയുടെ ഒരു മുഴുവൻ പാട്ട് കേൾക്കാം. ഈ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ഹിദയും കുടുംബവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |