ഇന്ത്യയിലെ തന്നെ നായക നടന്മാരിൽ പൗരുഷം കൂടിയ നടനാണ് മമ്മൂട്ടി. മറ്റൊരു രീതിയിൽ പറഞ്ഞാൽ മമ്മൂട്ടിയിൽ സ്ത്രൈണത ഇല്ല. ആക്ഷൻ കോമഡി ചെയ്യുന്നതിൽ മമ്മൂട്ടിക്കുള്ള പരിമിതിയും അതുതന്നെയാണ്. ആ പരിമിതിയെ ബ്രേക്ക് ചെയ്യാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കോമഡി, ഡയലോഗുകളിലൂടെ ഉള്ളതാണ്. പ്രേക്ഷകർ കല്പിച്ചുകൊടുത്തിരിക്കുന്ന ഇമേജ് മമ്മൂട്ടിക്കുണ്ട്. ആ ഇമേജിനപ്പുറത്തേക്ക് കാരക്ടർ റോളിലൂടെ വളരെ ദൂരം പോകാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കോമഡിയിൽ എല്ലാ വഴികളിലൂടേയും അദ്ദേഹം പോയിട്ടില്ല. അങ്ങനെ പോകണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നുമില്ല.
നർമ്മം ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മമ്മൂട്ടി. സിനിമയിൽ മമ്മൂട്ടിയുടെ നർമ്മത്തിന് പ്രത്യേക നിലവാരമുണ്ട്. കോട്ടയം കുഞ്ഞച്ചൻ, രാജമാണിക്യം, ചട്ടമ്പിനാട് ഇവയൊക്കെ ഉദാഹരണമാണ്. 1983ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'ഒന്നു ചിരിക്കൂ' ആണ് മമ്മൂട്ടിയുടെ ആദ്യ ഹ്യൂമർ സിനിമ. അതേവർഷം പുറത്തിറങ്ങിയ ഐ.വി.ശശി സംവിധാനം ചെയ്ത 'നാണയം' എന്ന സിനിമയിലും കോമഡി ടച്ചുളള കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ കോമഡി ആദ്യം അവതരിപ്പിക്കുന്നതും ഈ സിനിമയിലാണ്. പിന്നീട് ഇവർ തമ്മിലുള്ള കോമ്പിനേഷൻ കോമഡി കാണാൻ ഫാസിലിന് 'ഹരികൃഷ്ണൻസ്' എന്ന സിനിമ ഒരുക്കേണ്ടി വന്നു.
കോമഡി മാത്രം ചെയ്യുന്ന നടന്മാരെ പോലെ മമ്മൂട്ടി കോമഡി അവതരിപ്പിക്കണമെന്ന് പ്രേക്ഷകരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിരി ഏതുതരം കഥാപാത്രത്തിൽ നിന്നും പ്രേക്ഷകർക്ക് ലഭിക്കാം. മമ്മൂട്ടിയുടെ കോമഡി കണ്ട് ചിരിക്കുന്ന പ്രേക്ഷകർ തന്നെയാണ് സലിംകുമാറിന്റെ കോമഡി കണ്ടും ചിരിക്കുന്നത്. ലൊക്കേഷനിൽ മുഴുവൻ ആർട്ടിസ്റ്റുകളെയും വിളിച്ചിരുത്തി തമാശകൾ ആസ്വദിക്കുന്ന ആളാണ് മമ്മൂട്ടി. ചിരിച്ചും കളിച്ചും ഇരിക്കുന്നതാണ് പുള്ളിക്ക് ഇഷ്ടം. അല്ലാതെ മസിലുപിടിച്ചിരിക്കാനല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |