തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തിന് ആശംസകളുമായി ചലച്ചിത്രതാരങ്ങളും മറ്റു പ്രമുഖരും എത്തിയത് കുട്ടികൾക്ക് കൗതുകമായി. പുസ്തകങ്ങളുടെ മണമുള്ള ഓർമ്മയുമായി മമ്മൂട്ടിയും മഴയിൽ കുളിച്ച് സ്കൂളിലേക്കുപോയ അനുഭവവുമായി മോഹൻലാലും ഓൺലൈനിലെത്തി. കൊവിഡ്, സ്കൂൾ ജീവിതം തല്ലിക്കൊഴിച്ച വിദ്യാർത്ഥികൾക്ക് പഠനത്തിലും ജീവിതത്തിലും മുന്നേറാനാവട്ടെയെന്ന് അവർ ആശംസിച്ചു.
മമ്മൂട്ടി
പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുമ്പോൾ കുഞ്ഞുങ്ങളുടെ മനസിൽ ഒരുപാട് സ്വപ്നങ്ങൾ കടന്നുവരാറുണ്ട്. പുത്തൻ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസിലുണ്ട്. കാലം നമുക്ക് അനുകൂലമല്ലെങ്കിലും അദ്ധ്യയനം ഒഴിവാക്കാനാവില്ല. വിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കുവേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിജിറ്റൽ അദ്ധ്യയനം ഒരുക്കി നമ്മൾ മാതൃകയായതാണ്. ഇത്തവണ ഓൺലൈൻ, ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഒരുങ്ങിയത്. എല്ലാവരും നന്നായി പഠിക്കണം, നല്ല പൗരന്മാരാവണം, ഈ നാടിന്റെ പ്രതീക്ഷ കുട്ടികളിലാണ്.
മോഹൻലാൽ
വേനലവധി കഴിഞ്ഞ്, മഴയിൽ കുളിച്ച്, പുതിയ യൂണിഫോമും പുസ്തകങ്ങളുമൊക്കെയായി സ്കൂളിലേക്ക് പോകുന്നതിന്റെ ത്രില്ല് ഞാനും ആസ്വദിച്ചതാണ്. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത സാഹചര്യമാണ് നമുക്ക് വന്നുചേർന്നത്. കുട്ടികളുടെ ആരോഗ്യമാണ് ഞങ്ങളുടെ ആദ്യ പരിഗണന. അതുകൊണ്ടാണ് ഇത്തവണ ഡിജിറ്രൽ, ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പുതിയ വർഷം തുറക്കുന്നത്. കുറച്ച് വിഷമം തോന്നാം, സാരമില്ല. വളർന്ന് വലിയ ആളുകളാകുമ്പോൾ വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനുള്ള നിരവധി അനുഭവങ്ങൾ കൂടെയുണ്ടാകും.
പി.ടി. ഉഷ
അക്ഷരങ്ങളിലൂടെ അറിവിന്റെ പുതിയ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുട്ടികൾക്ക് സ്വാഗതം. അച്ഛൻ, അമ്മ, അദ്ധ്യാപകർ, അദ്ധ്യയനം...ഇനി ഇവരാകട്ടെ നമ്മുടെ ചങ്ങാതിമാർ.
ഗോപിനാഥ് മുതുകാട്
ഡിജിറ്റൽ സൗകര്യങ്ങൾ ഉപയോഗിച്ച് നന്നായി പഠിക്കുക വിദ്യാർത്ഥികളുടെ ഉത്തരവാദിത്വമാണ്. പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കുന്നു എന്നിടത്താണ് മികവ്. നന്നായിട്ട് പഠിക്കുക. നാളെ രാഷ്ട്രത്തെ നയിക്കേണ്ടത് ഇന്നത്തെ കുട്ടികളാണ്.
ബെന്യാമിൻ
കൊവിഡിന്റെ സാഹചര്യത്തിൽ ക്ലാസ് മുറികൾ പകരുന്ന അറിവിന്റെ ലോകത്തേക്ക് കടന്നുപോകാനാവില്ല. എങ്കിലും പഠനം നമ്മൾ മുടക്കുന്നില്ല. ഏത് പ്രതിസന്ധി വന്നാലും അതിനെ മറികടന്ന് മുന്നോട്ടുപോകാനുള്ള ശേഷി മനുഷ്യനുണ്ട്.
സച്ചിദാനന്ദൻ
പുതിയ സാഹചര്യങ്ങളെ ഭയപ്പെടുകയല്ല, അവയെ നമുക്ക് അനുകൂലമാക്കുകയാണ് ചെയ്യേണ്ടത്. ഓൺലൈൻ പഠനത്തിന് അതിന്റേതായ വൈശിഷ്ട്യങ്ങളുണ്ട്.
സുരാജ് വെഞ്ഞാറമൂട്
കുട്ടികളുടെ ലക്ഷ്യം അറിവിന്റെ ആകാശമാണ്. അവിടേക്ക് ചിറകുവിടർത്തി പറന്നുയരുമ്പോൾ കനിവും മനുഷ്യത്വവുമൊന്നും കൈവിടരുത്. കുട്ടികളുടെ കണ്ണുകളിലെ പ്രകാശമാണ് ഈ നാടിന്റെ വെളിച്ചം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |