കണ്ണൂർ: കളിചിരികളും കൊഞ്ചലുകളുമായി പാറിനടന്ന നാറാത്ത് ടി.സി. ഗേറ്റിലെ ' പാർവണ'ത്തിന്റെ വീട്ടുമുറ്റത്തേക്ക് പൊന്നുമോളുടെ ചേതനയറ്റ ശരീരമെത്തിയപ്പോൾ കണ്ടു നിന്നവർക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ പ്രിയപ്പെട്ട മാനസയ്ക്ക് വിട ചൊല്ലാൻ കൊവിഡ് നിയന്ത്രങ്ങൾ പാലിച്ചും നിരവധി പേരാണ് വീട്ടിലെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി നാറാത്ത് ഗ്രാമം ഉറങ്ങിയിരുന്നില്ല. ദുരന്തം നടന്ന വെള്ളിയാഴ്ച വൈകിട്ട് മുതൽ ഇന്നലെ രാവിലെ വരെയും ഈ നാട് മാനസയെ ഒരു നോക്കു കാണാൻ കാത്തിരിക്കുകയായിരുന്നു.
എറണാകുളത്ത് നിന്നും ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹം രാവിലെ ഏഴരയോടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും കാണാനായി അൽപ സമയം വീട്ടിനകത്തു വച്ചു. മാതാവ് സബീനയെ നഴ്സുമാരും ആരോഗ്യപ്രവർത്തകരും താങ്ങിയെടുത്താണ് മകളുടെ മൃതദേഹം കാണിച്ചത്. എന്റെ പൊന്നുമോളേ എന്ന് അമ്മ അലമുറയിട്ടപ്പോൾ അവിടെയുണ്ടായിരുന്നവർക്കും കരച്ചിലടക്കാനായില്ല.വിമുക്ത ഭടൻ കൂടിയായ അച്ഛൻ മാധവൻ സ്നേഹ സല്യൂട്ട് നൽകിയാണ് മകളെ യാത്രയാക്കിയത്. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമോൾക്ക് അവസാനമായിസ്നേഹചുംബനം നൽകി
വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ വൻജനാവലി അന്ത്യോപചാരമർപ്പിച്ചു. ഇതിനിടെ കൂട്ടക്കരച്ചിലുകളോടെ കൂട്ടുകാരികളും അവസാനമായി ഒരു നോക്കുകാണാനെത്തി. വീട്ടുമുറ്റത്തും വരാന്തയിലും കൂടിനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. രാവിലെ ഒൻപതോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. സഹോദരൻ അശ്വന്ത് സംസ്കാര ചടങ്ങുകൾ നിർവഹിച്ചു.
മന്ത്രി എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ് എം.എൽ.എ, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി. ഒ. മോഹനൻ, മുൻമന്ത്രി പി.കെ. ശ്രീമതി, സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ച രഗിലിന്റെ മൃതദേഹം ഇന്നലെ വെളുപ്പിന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിൽ കൊണ്ടുവന്നു. രണ്ട് മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |