SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.16 AM IST

മംഗളുരു ഓട്ടോറിക്ഷ സ്‌ഫോടനം: പ്രതി ശിവമോഗ സ്വദേശി ഷാരിഖ്, തീവ്രവാദ ബന്ധം സ്ഥിരീകരിച്ചു

mangaluru

ന്യൂഡൽഹി: മംഗളുരുവിൽ ഓട്ടോറിക്ഷയിൽ നടന്ന സ്ഫോടനത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടനത്തിനു പിന്നിലുളളയാളെയും പൊലീസ് തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന യു.എ.പി.എ കേസ് പ്രതിയായ ശിവമോഗ സ്വദേശി ഷാരിഖ് എന്നയാളുടെ പക്കൽ നിന്നാണ് സ്ഫോടനമുണ്ടായത്. ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ കുക്കർ ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും മംഗളുരു പൊലീസ് കണ്ടെത്തി. 2020 ൽ ഇയാളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. സ്ഫോടനം നടന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയിൽ ചികിത്സയിലാണ്.

ഷാരിഖിന് തമിഴ് നാടുമായും ബന്ധമുണ്ട്. സംഭവത്തെക്കുറിച്ച് കർണ്ണാടക പൊലീസ് കേന്ദ്ര ഏജൻസികളുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കർണ്ണാടക ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു.

മംഗലാപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളുരു സ്വദേശിയായ പുരുഷോത്തമൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്. യാത്രയ്ക്കിടെ ഘർഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗിൽ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവർ പറയുന്നത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നു ലഭിച്ച വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബംഗളുരുവിൽ നിന്ന് എൻ. ഐ. എ സംഘം സ്ഥലത്തെത്തി.

കോയമ്പത്തൂർ സ്‌ഫോടനവുമായി സാമ്യം

എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ച് കോയമ്പത്തൂരിൽ മനുഷ്യ ബോംബ് ആക്രമണം നടത്തിയ സംഭവവുമായി മംഗളുരു ഓട്ടോറിക്ഷ സ്‌ഫോടനത്തിന് സാമ്യമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെയും വിലയിരുത്തൽ. ഐ.ഇ.ഡി സ്ഫോടനങ്ങൾക്കായി പല തീവ്രവാദ സംഘടനകളും ഉപയോഗിച്ചിരുന്ന പ്രഷർ കുക്കറും ബാറ്ററി ഓപ്പറേറ്റഡ് സർക്യൂട്ടിന്റെ അവശിഷ്ടങ്ങളും ഐ.ഇ.ഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന നട്ടുകളും ബോൾട്ടുകളും നാല് ഡ്യൂറാസെൽ ബാറ്ററികളും

ഓട്ടോറിക്ഷയിൽ നിന്നു കണ്ടെത്തി. ഐ.ഇ.ഡികളിൽ സാധാരണ ഉപയോഗിക്കുന്ന അമോണിയം നൈട്രറ്റിന് പകരം തീപ്പെട്ടികളിലും വെടിമരുന്നിലും ഉപയോഗിക്കുന്ന തീവ്രത കുറഞ്ഞ ഫോസ്ഫറസ് പോലുള്ള സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിറ്റണേറ്ററും ബാറ്ററികളും വയറുകളും ഘടിപ്പിച്ച നിലയിലായിരുന്നു പ്രഷർ കുക്കർ.

ആധാർ വ്യാജം

ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഹുബ്ബള്ളിയിൽ മേൽവിലാസമുള്ള പ്രേംരാജ് ഹുതാഗിയുടെ പേരിൽ ഉള്ളതാണത്. തുംകൂറിൽ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നയാളാണ് പ്രേംരാജ് ഹുതാഗി. ഇയാൾ നാട്ടിൽ സുരക്ഷിതനാണ്. ആറ് മാസം മുമ്പ് പ്രേംരാജിന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടിരുന്നു. മൈസുരുവിൽ മെറ്റഗള്ളി ലോക നായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ വ്യാജ രേഖ ഉപയോഗിച്ച് തമിഴ് നാട്ടിൽ നിന്ന് വാങ്ങിയതായും കണ്ടെത്തി. സിം കാർഡ് കോയമ്പത്തൂരിൽ നിന്നാണ് വാങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANGALURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.