പാലോട്: മങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപം വാഴത്തോപ്പ് ഭാഗത്തുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് മൻസിലിൽ സുനാജ്, അജ്മി ദമ്പതികളുടെ മകൾ നസ്രിയ ഫാത്തിമ (9), നെടുമങ്ങാട് പുളിഞ്ചി പുത്തൻവീട്ടിൽ അബ്ദുള്ളയുടെ ഭാര്യ ഷാനിബീഗം (33) എന്നിവരാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപെട്ട നസ്രിയ ഫാത്തിമയുടെ മൃതദേഹം ഞായറാഴ്ച രാത്രി ഏഴു മണിയോടെ ലഭിച്ചിരുന്നെങ്കിലും രാത്രി വൈകിയും ഷാനിയെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെയും തുടർന്ന തിരച്ചിലിൽ മൂന്നു കിലോമീറ്ററുകൾക്കകലെ മൂന്നാറ്റുമുക്കിൽ നിന്നാണ് ഷാനിയുടെ മൃതദേഹം കണ്ടെത്തിയത്. നസ്രിയയുടെ പിതാവ് നെടുമങ്ങാട്ട് ചുമട്ടുതൊഴിലാളിയാണ്. മാതാവ് അജ്മി സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. രണ്ടുപേരുടേയും മൃതദേഹം വാളിക്കോട് ജുമാമസ്ജിദിൽ കബറടക്കി. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഹൈറു അപകടനില തരണം ചെയ്തിട്ടുണ്ട്.
ചുള്ളിമാനൂരിൽ നടന്ന വിവാഹച്ചടങ്ങിനു ശേഷം ബന്ധുവായ ഷഫീക്കിനോടൊപ്പം മങ്കയത്തെത്തിയ പത്തംഗസംഘം പ്രവേശന സമയം കഴിഞ്ഞതിനാൽ സമീപത്തു തന്നെയുള്ള വാഴത്തോപ്പ് കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു.
മന്ത്രി ജി.ആർ. അനിൽ, അഡ്വ.ഡി.കെ.മുരളി എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ തുടങ്ങിയവർ മരണമടഞ്ഞവരുടെ വീടുകളിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |