കൊല്ലം: ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറിയായി പശ്ചിമബംഗാളിൽ നിന്നുള്ള മനോജ് ഭട്ടാചാര്യയെ വീണ്ടും തിരഞ്ഞെടുത്തു. ഡൽഹിയിൽ ഇന്നലെ സമാപിച്ച 22-ാം ദേശീയ സമ്മേളനം 53 അംഗ കേന്ദ്ര കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
കേരളത്തിൽ നിന്ന് എ.എ.അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ബാബു ദിവാകരൻ, ഇല്ലിക്കൽ അഗസ്തി, കെ.എസ്. വേണുഗോപാൽ, കെ.എസ്. സനൽകുമാർ, പി. പ്രകാശ് ബാബു, കെ.എസ്. ശിവകുമാർ, അഡ്വ. കെ. സണ്ണിക്കുട്ടി, കെ. സിസിലി, അഡ്വ.ജെ. മധു , അഡ്വ. ജി.രാജേന്ദ്ര പ്രസാദ്, അഡ്വ.കെ. രത്‌നകുമാർ, വി. ശ്രീകുമാരൻ നായർ , അഡ്വ. ടി.സി.വിജയൻ, അഡ്വ. പി.ജി. പ്രസന്നകുമാർ, കെ.ജയകുമാർ, ഹരീഷ് ബി. നമ്പ്യാർ എന്നിവരെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കോരാണി ഷിബു ക്ഷണിതാവാണ്.
കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗം സംസ്ഥാന സെക്രട്ടറി കൂടിയായ എ.എ. അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നാണ് ദേശീയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മനോജ് ഭട്ടാചാര്യയുടെ പേര് ഷിബു ബേബി ജോൺ നിർദ്ദേശിക്കുകയും ബംഗാളിൽ നിന്നുള്ള അശോക് ഘോഷ് പിന്താങ്ങുകയും ചെയ്തു. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ ഡിസംബറിൽ ജില്ലാ, സംസ്ഥാനതല പ്രക്ഷോഭവും ദേശീയതലത്തിൽ പാർലമെന്റ് മാർച്ചും നടത്താനും സമ്മേളനം തീരുമാനിച്ചു.
ബി.ജെ.പിക്കെതിരായ മതേതര ജനാധിപത്യ മുന്നണിയുടെ കേന്ദ്ര ബിന്ദു ഇടതു പക്ഷമായിരിക്കണമെന്നതാണ് സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് ലക്ഷ്യമാക്കുന്നതെന്ന് മനോജ് ഭട്ടാചാര്യ പറഞ്ഞു. ഈ വിശാല കൂട്ടായ്മയിൽ ബി.ജെ.പിയെ സഹായിക്കുന്ന എ.എ.പി, ടി.എം.സി പാർട്ടികളെ ഒഴിവാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |