പ്രതികൾ വിളിച്ച നേതാവിനെ തിരിച്ചറിയാൻ
ഫോൺ പരിശോധന
തലശേരി:യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മൻസൂറിനെ കൊല്ലാനല്ല ആക്രമിച്ചതെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികളുടെ വെളിപ്പെടുത്തൽ.കോടതി കസ്റ്റഡിയിൽ വിട്ട ഏഴു പ്രതികളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.
അതിനുള്ള ആയുധങ്ങളാണ് കരുതിയിരുന്നത്. ആളുകൾ കൂടിയപ്പോൾ ഭയപ്പെടുത്താൻ ബോംബെറിയുകയായിരുന്നു. പക്ഷേ കാര്യങ്ങൾ കൈവിട്ടുപോയി.
തിരഞ്ഞെടുപ്പ് ദിനത്തിലും മറ്റും സി.പി.എം പ്രാദേശിക നേതാക്കളെ മർദിച്ചതിന്റെ വിരോധത്തിൽ ഏതെങ്കിലും മുസ്ളിംലീഗ് പ്രവർത്തകനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ മൊഴി നൽകി.
അതേസമയം, മൻസൂറിനെ ആക്രമിക്കുന്നതിനു മുമ്പും ശേഷവും കൊലയാളിസംഘം ഫോണിൽ വിളിച്ചത് ഏതു നേതാവിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം.പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൈബർസെൽ റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ നേതാക്കൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതികളാവാൻ സാദ്ധ്യതയുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടരയോടെ ബോംബേറിൽ പരിക്കേറ്റ മൻസൂർ പിറ്റേന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |