തിരുവനന്തപുരം: വിവാദ മരം മുറിക്കൽ ഉത്തരവിറക്കാൻ മുൻ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശം നൽകിയിരുന്നെന്ന വിവരം പുറത്തായതോടെ പ്രതിരോധവുമായി റവന്യു മന്ത്രി കെ. രാജൻ. ഇ. ചന്ദ്രശേഖരൻ അറിഞ്ഞാണ് ഉത്തരവ് ഇറക്കിയതെന്നും അത് കർഷകരെ സഹായിക്കാനാണെന്നുമാണ് രാജന്റെ വാദം. ഇക്കാര്യത്തിൽ സി.പി.ഐയോ എൽ.ഡി.എഫോ പ്രതിരോധത്തിലല്ല. മരംമുറിക്കലുമായി ബന്ധപ്പെട്ട ഏത് രേഖയും അന്വേഷണസംഘത്തിന് കൈമാറാൻ തയ്യാറെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ 2020 ഒക്ടോബറിലെ ഉത്തരവിന് മുമ്പുതന്നെ മന്ത്രി മരംമുറിക്ക് അനുവാദം നൽകാൻ കുറിപ്പ് നൽകിയിരുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. മാത്രമല്ല മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിര നടപടി വേണമെന്ന വിവാദമായ ഭാഗം ഉത്തരവിൽ ചേർക്കാനും ആവശ്യപ്പെട്ടു.
ഉത്തരവിറങ്ങും മുമ്പ് വനം - റവന്യുവകുപ്പ് മന്ത്രിമാർ പങ്കെടുത്ത യോഗങ്ങൾ പലതവണ നടന്നിരുന്നു. 64ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം ഇരു വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചതായും ഫയലിലുണ്ട്.
മന്ത്രിയുടെ കുറിപ്പിന് മുമ്പും ശേഷവും റവന്യു ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിക്കുകയും അഡിഷണൽ അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും ഉപദേശം വാങ്ങണമെന്നും നിർദ്ദേശിച്ചിരുന്നു. ഇ. ചന്ദ്രശേഖരനും നിയമോപദേശം വാങ്ങുന്നത് സൂചിപ്പിച്ചെങ്കിലും അതൊന്നുമില്ലാതെ തിരക്കിട്ട് ഉത്തരവിറക്കി.
വകുപ്പുകൾക്ക് ആശയക്കുഴപ്പമില്ല: മന്ത്രി ശശീന്ദ്രൻ
മരം മുറിക്കൽ ഉത്തരവിൽ റവന്യു - വനം വകുപ്പുകൾക്ക് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഉത്തരവുകൾ ഉദ്യോഗസ്ഥർ വളച്ചൊടിച്ചു. ജനഹിതം മനസിലാക്കി ഉദ്യോഗസ്ഥർ പെരുമാറണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മുട്ടിൽ മരം മുറിയിൽ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |