തിരുവനന്തപുരം: വിവാദമായ മരം മുറിക്കൽ ഉത്തരവ് ഇറക്കും മുമ്പ് ബന്ധപ്പെട്ട ഫയലിലെ പ്രസക്തഭാഗങ്ങൾ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും മന്ത്രിയിൽ നിന്നും മറച്ചുവച്ചതിൽ സർക്കാർ അന്വേഷണം നടത്തിയേക്കും. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. നേരത്തെ റവന്യു വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയായ ലാൻഡ് റവന്യു കമ്മിഷണർ കെ. ബിജു ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും അവധിയിൽ പോയ ഉദ്യോഗസ്ഥയിൽ നിന്നുൾപ്പെടെ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നതായാണ് സൂചന. മരംമുറിക്കലുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ ചീഫ് സെക്രട്ടറിയുടെ കൈവശമായതിനാൽ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്.
ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയരുന്ന ഫിസിക്കൽ ഫയൽ ഒക്ടോബറിൽ വിവാദ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ഇ-ഫയൽ ആക്കി മാറ്രിയിരുന്നു. 2020 മാർച്ച് 11ന്റെ സർക്കുലർ ഹൈക്കോടതി സ്റ്രേ ചെയ്തതും സർക്കുലർ നിയമവിരുദ്ധമാണെന്ന ലാൻഡ് റവന്യു കമ്മിഷണറുടെ റിപ്പോർട്ടും ഫോറസ്റ്ര് കൺസർവേറ്രറുടെ വിയോജനക്കുറിപ്പും ഇ-ഫയലിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ, ഈ വിവരങ്ങളെല്ലാം ഫിസിക്കൽ ഫയലിൽ മാത്രമായി നിലനിറുത്തി. അതിനാൽ ഇ-ഫയൽ കണ്ട വകുപ്പ് സെക്രട്ടറിയോ ഉന്നത ഉദ്യോഗസ്ഥരോ ഈ വിവരങ്ങളൊന്നുമറിഞ്ഞില്ല. 15 മുതൽ 143 വരെയുള്ള പേജുകളും 165 മുതൽ 191 വരെയുള്ള പേജുകളുമാണ് ഇ- ഫയലിൽ നിന്നൊഴിവാക്കിയത്. ഒക്ടോബർ 22 ന് ഇ-ഫയൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയപ്പോഴും ബാക്കിയുള്ള ഫിസിക്കൽ ഫയൽ നൽകിയില്ല. പിന്നീട് നവംബർ ആദ്യം ഉത്തരവ് പിൻവലിക്കാനുള്ള നീക്കമുണ്ടായപ്പോഴാണ് ഫയൽ പ്രിൻസിപ്പൽ സെക്രട്ടറിയും മറ്റും കാണുന്നത്.
25,000 പട്ടയങ്ങളിലെ മരങ്ങളെക്കുറിച്ചാശങ്ക
1964ലെ ഭൂപതിവ് ചട്ടങ്ങളിൽ 2017 ആഗസ്ത് 18ന് വരുത്തിയ ഭേദഗതിയെ തുടർന്ന് മരങ്ങളുടെ ഷെഡ്യൂൾ തന്നെ എടുത്തു കളഞ്ഞിരുന്നു. സാധാരണ 1964ലെ പട്ടയങ്ങളിൽ ഷെഡ്യൂൾ മരങ്ങൾ രജിസ്റ്രർ പ്രകാരം നിലനിറുത്തുകയും മറ്റ് രണ്ട് വിഭാഗങ്ങളിലുള്ള 75 തരം മരങ്ങൾ പട്ടയംകിട്ടിയ ആൾക്ക് പണമടച്ച് സ്വന്തമാക്കുകയും ചെയ്യാമായിരുന്നു. ഈ ഭേദഗതി നിലവിൽ വന്നതിന് ശേഷം 25,000 പട്ടയങ്ങളാണ് നൽകിയത്. ഈ പട്ടയഭൂമിയിലെ മരങ്ങളുടെ സ്ഥിതിയെക്കുറിച്ചാണ് ആശങ്ക ഉയർന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |