ആലപ്പുഴ : വെള്ളിയാഴ്ച പ്രാർത്ഥനയിൽ എല്ലാ മതവിശ്വാസികൾക്കും പ്രവേശനം നൽകി മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയാകാൻ ആലപ്പുഴ സക്കറിയാ ബസാറിലെ മർക്കസ് മസ്ജിദ് ഒരുങ്ങുന്നു. നാളെ മുതൽ പള്ളിയിൽ പുതിയ പ്രാർത്ഥനാക്രമം നിലവിൽ വരും.
വെള്ളിയാഴ്ചകളിൽ 12.30 മുതൽ 1.10 വരെ നീളുന്ന പ്രാർത്ഥനാവേളയിൽ മുൻനിരയിലെ 50 ഇരിപ്പിടങ്ങൾ ഇതര മതസ്ഥർക്കായി ഒഴിച്ചിടും.
പ്രസംഗം കേൾക്കാനും, നിസ്കാരവും പ്രാർത്ഥനാരീതികളും കാണാനും പങ്കെടുക്കാനും അവസരമുണ്ടാകും.
നാളത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ജില്ലാ കളക്ടർ, എം.എൽ.എമാർ, എസ്.പി, ബിഷപ്പ്, ക്ഷേത്ര പുരോഹിതർ തുടങ്ങിയവർക്ക് ക്ഷണക്കത്ത് കൈമാറി. ഇമാം അബ്ദുൾ ഹക്കീം പാണാവള്ളി പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. 35 വർഷം പഴക്കമുള്ള പള്ളി മർക്കസ് ട്രസ്റ്റ് മുഖേന സാധുക്കൾക്ക് സാമ്പത്തിക സഹായം, തൊഴിൽ ഉപകരണങ്ങൾ, വിധവാ പെൻഷൻ തുടങ്ങി വിവിധ സഹായ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
എല്ലാ ദിവസവും പള്ളിയിലെ പ്രാർത്ഥനകളിൽ ഇതരമതസ്ഥർക്ക് പങ്കെടുക്കാം. മതസൗഹാർദ്ദ അന്തരീക്ഷം വളർത്തുകയാണ് ലക്ഷ്യം
- മുഹമ്മദ് അമീൻ, പ്രസിഡന്റ്, മർക്കസ് പള്ളി
ഹലാൽ വിവാദമടക്കം മതസ്പർദ്ധ വളർത്തുന്ന കാലത്ത് ഭിന്നിപ്പിന്റെയും വിഭജനത്തിന്റെയും ശ്രമങ്ങൾ ഉന്നതമായ ജനാധിപത്യ മൂല്യവും സഹവർത്തിത്വവും കൊണ്ട് മറികടക്കാം
- അഷ്റഫ്, ട്രസ്റ്റ് മെമ്പർ
മതവൈരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൗഹാർദ്ദാന്തരീക്ഷമൊരുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ബിഷപ്പിനെ പ്രതിനിധീകരിച്ച് ഞാൻ ചടങ്ങിൽ പങ്കെടുക്കും
- ഫാ.സേവ്യർ കുടിയാംശേരി, പി.ആർ.ഒ,
ആലപ്പുഴ ബിഷപ്പ് ഹൗസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |