ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 21ആയി ഉയർത്താനുള്ള ബില്ലിനെ കോൺഗ്രസും സി.പി.എമ്മും പാർലമെന്റിൽ എതിർക്കും. ശൈത്യകാല സമ്മേളനത്തിൽ തിങ്കളാഴ്ച ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
വിവാഹ പ്രായം ഉയർത്തുന്നതിനെ പാർട്ടി എതിർക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ നിയമപ്രകാരം 18 വയസിൽ ഒരാൾ പ്രായപൂർത്തിയാകും. പ്രായപൂർത്തിയായ ആൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ അധികാരമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം പി.ബി ചർച്ച ചെയ്തിരുന്നു. രാജ്യത്ത് പോഷകാഹാരപ്രശ്‌നം അടക്കം പരിഹരിക്കാനുള്ളപ്പോഴാണ് വിവാഹ പ്രായം ഉയർത്താനുള്ള നീക്കം.
വിവാഹ പ്രായം 21 ആക്കേണ്ട കാര്യമില്ലെന്നും നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം പി.ബി അംഗം ബൃന്ദ കാരാട്ടും കേന്ദ്ര നീക്കത്തെ എതിർത്തിരുന്നു.
വിവാഹ പ്രായം ഉയർത്തുന്നതിൽ ഗൂഢ ഉദ്ദേശ്യമുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. വിവാഹ പ്രായം ഉയർത്തുന്നതിലൂടെ സ്ത്രീ ശാക്തീകരണം നടപ്പാക്കാൻ കഴിയുമെന്നുറപ്പില്ല. പാർലമെന്റിൽ ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നാളെ യോഗം ചേർന്ന് തീരുമാനിക്കും.
വിവാഹപ്രായം 21 ആക്കുന്നത് വർഗീയ
വിഭജനം ലക്ഷ്യമിട്ട്: എളമരം കരീം
തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസർക്കാർ നീക്കം വർഗീയ വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്ന് എളമരം കരീം എം.പി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ബില്ലിനെ ശക്തമായി എതിർക്കുന്നു. എന്തിനാണ് ഇത്രവേഗത്തിൽ ഇങ്ങനെ ഒരു ബിൽ കൊണ്ടുവരുന്നത് ?. ഇത്തരത്തിലുള്ള ബിൽ കൊണ്ടുവരുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കേണ്ടതായിരുന്നു. നിയമം അടിച്ചേൽപ്പിച്ചാൽ സംഘർഷങ്ങൾക്കിടയാകും. ഈ നിയമം സ്ത്രീ സുരക്ഷയ്ക്കോ രാജ്യ സുരക്ഷയ്ക്കോ വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ ഭിന്നതയില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ബിനോയ് വിശ്വം വിട്ടുനിന്നത് ഡോക്ടറെ കാണാനുള്ളതുകൊണ്ടാണ്. പല യു.ഡി.എഫ് എം.പിമാരുടെയും നിലപാടുകൾ അപഹാസ്യമാണ്. അവർ വികസനത്തിന് തുരങ്കം വയ്ക്കുന്നു. അതിൽ രാഹുൽ ഗാന്ധിയെയും ശശി തരൂരിനെയും കൂട്ടുന്നില്ലെന്നും എളമരം കരീം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |