കൊച്ചി: 'ലൗ ജിഹാദ്" ആരോപണമുയർന്ന കോടഞ്ചേരി മിശ്രവിവാഹത്തിലെ ജോയ്‌സ്‌ന ഇന്നലെ ഹൈക്കോടതിയിൽ ഹാജരായി ഭർത്താവ് ഷെജിനൊപ്പം പോകാൻ താത്പര്യം അറിയിച്ചതോടെ കോടതി അതിനനുവദിച്ച് ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി. ഷെജിനൊപ്പമാണ് ജോയ്സ്‌ന എത്തിയത്. ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നൽകിയ ഹർജി ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.
സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും ആരും നിർബന്ധിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന പറഞ്ഞു. മാതാപിതാക്കളുമായി സംസാരിക്കണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇപ്പോൾ താത്പര്യമില്ലെന്നും പിന്നീട് സംസാരിക്കാമെന്നുമായിരുന്നു മറുപടി. തന്നെയാരും തടവിലാക്കിയിട്ടില്ല. ഷെജിനൊപ്പം പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ മൗലികാവകാശം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഷെജിനൊപ്പം പോകാൻ അനുവദിച്ചത്.
ദുഃസ്വാധീനത്തെ തുടർന്നാണ് ജോയ്‌സ്‌ന ഇങ്ങനെ പറയുന്നതെന്നും വിദേശത്തേക്ക് പോകുന്നതു തടയണമെന്നും പിതാവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, രക്ഷിതാവിന്റെ സാഹചര്യം മനസിലാകുമെങ്കിലും ഇടപെടാൻ പരിമിതിയുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയുടെ പകർപ്പ് ഷെജിൻ കോടതിയിൽ ഹാജരാക്കി.
'കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും"
മാതാപിതാക്കളെ താനും ഷെജിനും ഒരുമിച്ചുപോയി കാണുമെന്നും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമെന്നും ജോയ്‌സ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അക്കാര്യം തന്നെയാണ് കോടതി വ്യക്തമാക്കിത്. ഇത്തരം സാഹചര്യത്തിൽ ഏതു മാതാപിതാക്കൾക്കും വിഷമമുണ്ടാകും. മക്കളെന്ന നിലയിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇഷ്ടമുള്ള വ്യക്തിയുടെ കൂടെയാണ് പോകുന്നത്.
'ഞാൻ മതവിശ്വാസിയല്ല"
എസ്.ഡി.പി.ഐ ക്യാമ്പിലേക്കാണ് ജോയ്‌സ്‌നയെ കൊണ്ടുപോകുന്നത് എന്നുവരെ ഒരു സ്വകാര്യ ചാനൽ പ്രചരിപ്പിച്ചതായി ഷെജിൻ പറഞ്ഞു. ഞാൻ മതവിശ്വാസിയല്ല. ജോയ്‌സ്‌ന ക്രിസ്ത്യൻ മതവിശ്വാസിയാണ്. ഞാൻ എന്റെ ബോദ്ധ്യത്തിനനുസരിച്ചും ജോയ്‌സ്‌ന അവളുടെ വിശ്വാസത്തിനനുസരിച്ചും ജീവിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |