SignIn
Kerala Kaumudi Online
Saturday, 20 April 2024 8.35 AM IST

കല്യാണം നടന്നെന്ന് ഉറപ്പാക്കിയാൽ മതി , വിവാഹ രജിസ്ട്രേഷന് മതം നോക്കണ്ട : ഹൈക്കോടതി

mm

കൊച്ചി: കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) ചട്ടപ്രകാരം കല്യാണം രജിസ്റ്റർ ചെയ്യാൻ വിവാഹം നടന്നതായി ഉറപ്പാക്കുകയാണ് വേണ്ടതെന്നും മതം പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി.

ഏത് പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അവകാശമുള്ള മതേതര രാജ്യമാണിതെന്നും സാമൂഹ്യ പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പിന്തുടരുന്നവരാണ് നമ്മളെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ ഓർമ്മപ്പെടുത്തി.

വധുവിന്റെ അമ്മ മുസ്ളീം ആയതിനാൽ കല്യാണം രജിസ്റ്റർ ചെയ്യാനാവില്ലെന്ന കൊച്ചി നഗരസഭാ അധികൃതരുടെ നിലപാടിനെതിരെ ഉദയംപേരൂരിലെ പി.ആർ. ലാലൻ - ഐഷ ദമ്പതികൾ നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇതു വ്യക്തമാക്കിയത്. 2021 ഡിസംബർ രണ്ടിന് കടവന്ത്ര ലയൺസ് ക്ളബ്ബ് ഹാളിലായിരുന്നു ഇവരുടെ വിവാഹം. വധുവിന്റെ അമ്മ മുസ്ളീം ആയതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യാനാവൂ എന്നായിരുന്നു നഗരസഭയുടെ നിലപാട്.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2008 ലാണ് കേരള വിവാഹ രജിസ്ട്രേഷൻ (പൊതു) ചട്ടം നിലവിൽ വന്നത്. സ്ത്രീകളുടെയും വിവാഹബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനാണ് രജിസ്ട്രേഷൻ. ഇതിന് വധുവിന്റെ അമ്മയുടെ മതം നോക്കേണ്ട. ഹർജിക്കാരുടെ വിവാഹം രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവിന്റെ പകർപ്പ് തദ്ദേശ ഭരണ വകുപ്പു സെക്രട്ടറിക്ക് നൽകാനും ഉത്തരവിൽ പറയുന്നു.

ഗുരുദേവ വചനങ്ങൾ ഓർക്കണം

"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന ഗുരുദേവ വചനം വിധിയിൽ എടുത്തു പറഞ്ഞ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ വിവാഹ രജിസ്ട്രേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഈ വചനം ഓർക്കണമെന്നും അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ പ്രചരിപ്പിച്ച ഗുരുദേവനെയും അയ്യങ്കാളിയെയും പോലുള്ള മഹാശ്രേഷ്ഠരായ സാമൂഹ്യപരിഷ്‌കർത്താക്കൾ ജീവിച്ചിരുന്ന നാടാണിത്. ജാതിക്കും മതത്തിനും അതീതമായി രാജ്യത്തെ എല്ലാ പൗരന്മാരുടെയും നേതാക്കളാണ് ഇവർ. സാമൂഹ്യ പരിഷ്‌കർത്താക്കളെ അതത് ജാതി മത വിഭാഗങ്ങളിൽ തളച്ചിടരുത്. അങ്ങനെ ചെയ്യുന്നത് അവരെ നിന്ദിക്കലാവുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARRAGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.