തൃശൂർ: അന്ന്, 1986 - 87ൽ പത്താം ക്ളാസുകാരൻ ഹരിദാസൻ കെ.എസ്.യു തീപ്പൊരിനേതാവ്. സഹപാഠി സുമതി എസ്.എഫ്.ഐ സഖാവ്.
ഇന്ന്, ആ കെ.എസ്.യുക്കാരൻ തിമിലവിദഗ്ദ്ധൻ കലാമണ്ഡലം ഹരിദാസൻ. സുമതി, സി.പി.എം പന്നിത്തടം ബ്രാഞ്ച് അംഗവും മഹിളാ അസോസിയേഷൻ പ്രവർത്തകയും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും.
കഴിഞ്ഞദിവസം കരംഗ്രഹിച്ച് അവർ ജീവിതത്തിലേക്ക് കടന്നു.
ഇവരെ ഒന്നിപ്പിച്ചത് മരത്തംകോട് ഗവ. ഹൈസ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'തണൽ"വാട്സാപ്പ് ഗ്രൂപ്പ്. മൂന്ന് വർഷം മുമ്പ് ഒത്തുചേരലിലാണ് ഏകാന്തവഴികളിലൂടെ നടക്കുന്ന ഇവരെ സഹപാഠികൾ ശ്രദ്ധിച്ചത്. അവർ ചോദിച്ചു: പ്രായമാവുകയല്ലേ... ഒരു കൂട്ടൊക്കെ വേണ്ടേ? ഇരുവരും ഒഴിഞ്ഞുമാറി. മാസങ്ങൾക്കുമുൻപ്, അന്നത്തെ സ്‌കൂൾ ലീഡർ സതീശൻ തുറന്നു ചോദിച്ചു, ''നിങ്ങൾക്ക് ഒന്നായിക്കൂടെ?"" കൂട്ടുകാരെല്ലാം ഒരേസ്വരത്തിൽ ചോദിച്ചു, ഒന്നിച്ച് പഠിക്കുമ്പോഴോ, പിന്നെയോ ചിന്തിക്കാത്ത കാര്യം. ഇരുവരും ചിരിച്ചുതള്ളി. പക്ഷേ, കൂട്ടുകാർ വിടുമോ? അവരുടെ സ്‌നേഹനിർബന്ധത്തിലൂടെ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെ തിങ്കളാഴ്ച ഇരുവരും ഒന്നിച്ചു. ചിറമനങ്ങാട് കുന്നമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഹരിദാസൻ സുമതിയെ താലികെട്ടി. 250 ഓളം പേർ പങ്കെടുത്തു. അത് സ്വപ്നസാഫല്യമായിരുന്നു പഴയ ചങ്ങാതിമാർക്ക്.
പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്റെ മകളാണ് എ.വി. സുമതി. അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ ശങ്കരനാരായണന്റെ മകനാണ് ഹരിദാസൻ. വിവാഹനിശ്ചയവും മറ്റു ചടങ്ങുകളും ആചാരങ്ങളോടെ നടത്തി. സഹപാഠികൾ, സഹോദരങ്ങളെപ്പോലെ കൂടെ നിന്നു. 35 വർഷത്തിനിപ്പുറവും...
രാഷ്ട്രീയമല്ല, ജീവിതം
''ഒട്ടും പ്രതീക്ഷിച്ചതല്ല. ഒന്നിച്ച് പഠിച്ചതിനാൽ പരസ്പരം മനസിലാവും. അതുകൊണ്ടാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. രാഷ്ട്രീയവും ജീവിതവും വേറെയാണ്. അത് കൂട്ടിക്കുഴയ്ക്കാനില്ല.''- സുമതി.
ഇനി ഒറ്റയ്‌ക്കല്ല
''വിവാഹം മനസിലുണ്ടായിരുന്നില്ല. പിന്നെ, ഒറ്റയ്ക്കാവുന്നതിന്റെ വിഷമമുണ്ടായി. കൂട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചപ്പോൾ അതിലൊരു തീരുമാനമായി.''
- ഹരിദാസൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |