തൃശൂർ: പൂമാലകളാൽ അലങ്കരിച്ച കതിർമണ്ഡപത്തിൽ റോസാപ്പൂമാല ചാർത്തി, വാലാട്ടി സ്‌നേഹം പകർന്ന് ജാൻവിയുടെ ജീവിതത്തിലേക്ക് ആക്‌സിഡ് കടന്നുവന്നു. കേക്ക് മുറിച്ച്, ബിരിയാണി കഴിച്ച് അമ്പതോളം പേർ മംഗളം നേർന്നു.
വാടാനപ്പിള്ളി പൊയ്യാറ ഷെല്ലിയുടെ മക്കളായ ആകാശിന്റെയും അർജുന്റെയും അരുമയാണ് ബീഗിൾ ഇനത്തിൽപ്പെട്ട ആക്‌സിഡ് എന്ന നായ. ആക്‌സിഡിന് ഇണയെ കിട്ടിയാൽ അതൊരു 'വിവാഹ' ചടങ്ങായി നടത്തണമെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ പുന്നയൂർക്കുളത്തു നിന്ന് ഒന്നരവയസുകാരി ജാൻവിയെ കണ്ടെത്തി. ഇന്നലെ രാവിലെ 11നും 12നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ സ്വകാര്യ ഹെറിറ്റേജിൽ 'വിവാഹ' വും നടത്തി. ആക്‌സിഡിന് സിൽക്ക് ഷർട്ടും മുണ്ടും. ജാൻവിക്ക് കസവിൽ നെയ്ത പട്ടുപാവാട. കാമറകളുടെ ഫ്‌ളാഷ് മിന്നുമ്പോഴും അവർ ശാന്തരായിരുന്നു. സദ്യ കഴിഞ്ഞ് വാടാനപ്പിള്ളിയിലേക്ക് ഇരുവരും യാത്രയായി.
3 മാസം മുൻപാണ് ഇണയെ തേടി അന്വേഷണം തുടങ്ങിയത്. ജാൻവിയെ കണ്ടെത്തിയതോടെ കന്നിമാസത്തിൽ തന്നെ ചടങ്ങ് നടത്താമെന്ന് തീരുമാനിച്ചു. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടും പ്രീവെഡിംഗ് വീഡിയോയുമെല്ലാമായി ഒരുക്കങ്ങളും തുടങ്ങി. ഷെല്ലിയുടെ മക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ആക്‌സിഡിന്റെ 'സേവ് ദ ഡേറ്റ്' വീഡിയോയും വൈറലായി.
50 പേർക്ക് ബിരിയാണി
ജാൻവിയുടെ ഉടമയും സുഹൃത്തുക്കളും ട്രെയിനറും അടക്കം 10 പേരായിരുന്നു പുന്നയൂർക്കുളത്ത് നിന്നെത്തിയത്. വാടാനപ്പിള്ളിയിൽ നിന്ന് 40 പേരും. ചിക്കൻ ബിരിയാണിയും ചിക്കൻഫ്രൈയുമെല്ലാം കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
ബീഗിൾ: പ്രത്യേകത
40,000 രൂപയോളം വിലയുണ്ട് ബീഗിൾ ഇനത്തിലുള്ള നായ്ക്കൾക്ക്. സ്‌നേഹവും മണം പിടിക്കാനുള്ള കഴിവുമാണ് പ്രത്യേകത. കുട്ടികൾക്കുപോലും ഇടപഴകാൻ കഴിയും. വീട്ടിലെ എല്ലാവരോടും നന്ദിയും അടുപ്പവും കാണിക്കുന്ന പ്രകൃതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |