കൊച്ചി: വലിയ സമ്പത്തിനുടമയാണ് പീഡനക്കേസിൽ പിടിയിലായ മാർട്ടിൻ ജോസഫ്. ഉന്നതബന്ധങ്ങളും വിപുലമായ സൗഹൃദവലയവും വൻ സാമ്പത്തികശേഷിയും കൈവരിച്ച് വിലസിയത് മയക്കുമരുന്ന്, പലിശ ഇടപാടിലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ടാണെന്നാണ് സൂചന. തൃശൂരിൽ റെഡിമെയ്ഡ് ഷോപ്പും ബ്യൂട്ടി സാലണും ഇയാൾക്കുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കഞ്ചാവുകേസിൽ അറസ്റ്റിലായിട്ടുണ്ട് ഇയാൾ.
ആഡംബര കാറുകളിൽ സഞ്ചരിച്ച് കൊച്ചിയിലെ ആഡംബര ഫ്ളാറ്റുകളിൽ താമസിച്ചാണ് ഇയാൾ വമ്പൻ ഇടപാടുകൾ നടത്തിയിരുന്നത്. ഓഹരി ബിസിനസിലാണെന്ന വ്യാജേനയായിരുന്നു സൗഹൃദങ്ങളും ഇടപാടുകളുമെല്ലാം. രണ്ടുവർഷമായി കൊച്ചിയായിരുന്നു മാർട്ടിന്റെ പ്രവർത്തനകേന്ദ്രം.
തൃശൂർ പുറ്റേക്കര ഏഴാംകല്ലിലെ ആറംപുള്ളി റോഡിലാണ് മാർട്ടിന്റെ വീട്. ഇവിടെ കാൽവരി മ്യൂസിക് ഒഫ് മദർ തെരേസ എന്ന പേരിൽ സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോസഫാണ് പിതാവ്. ഓട്ടോ ഡ്രൈവറായിരുന്ന ജോസഫ് ഇപ്പോൾ വലിയ സമ്പത്തിന് ഉടമയാണ്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ചെണ്ടകൾ കൈവശമുള്ളയാളാണ് ജോസഫ്. മൂവായിരത്തിലേറെ ചെണ്ടകൾ വാടകയ്ക്ക് നൽകുന്നുണ്ട്. രണ്ടോ മൂന്നോ ശിങ്കാരിമേള ട്രൂപ്പുകളും സ്വന്തമായുണ്ട്. പാലക്കാട്ടും തൃശൂരും മറ്റും ശാഖകളുമുണ്ട്.
ചെറുപ്പത്തിലേ വലിയ സൗഹൃദവലയത്തിന് ഉടമയാണ് മാർട്ടിൻ. നാട്ടിൽ കഞ്ചാവുമായി ബന്ധപ്പെട്ടവരായിരുന്നു ഇവരിലേറെയും. മൂന്ന് വർഷം മുമ്പ് മാർട്ടിനെ കുടുംബം ഗൾഫിൽ ജോലിക്കയച്ചു. ഒരു വർഷത്തിനുശേഷം മടങ്ങിയെത്തി. പിന്നെ എറണാകുളത്തായിരുന്നു താമസം. ജോസഫിനും മാർട്ടിനും വൻ തുകകൾ പലിശയ്ക്ക് നൽകുന്ന ബിസിനസുമുണ്ടെന്നറിയുന്നു. വീടിനടുത്തുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കാടുപിടിച്ചു കിടക്കുന്ന ഭൂപ്രദേശമായിരുന്നു മാർട്ടിന്റെയും സംഘത്തിന്റെയും താവളം. ആദ്യം ഒളിവിൽ താമസിച്ചത് ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |