ആലുവ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് നിരവധി കേസുകളിൽ പ്രതിയായ യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ സ്വദേശി അജീഷ് പോളിന്റെ (38) ആരോഗ്യനില ഗുരുതരമായി തുടരുന്നു.
ആലുവ രാജഗിരി ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പൊട്ടിയ തലയോട്ടിയുടെ ഭാഗങ്ങൾ എടുത്ത് വയറിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്. ആഴത്തിലുള്ള മുറിവുകൾ ഉണങ്ങിയ ശേഷം ഇവ തിരികെ ഘടിപ്പിക്കും. ശസ്ത്രക്രിയക്ക് ശേഷവും വെന്റിലേറ്ററിൽ തുടരുന്ന അജീഷിന് ബോധം തിരിച്ചുകിട്ടിയിട്ടില്ല. അജീഷിനൊപ്പം തലക്കും കൈകാലുകൾക്കും പരിക്കേറ്റ സി.ഐ രതീഷിനെ ഡിസ്ചാർജ്ജ് ചെയ്തു. ജൂൺ ഒന്നിന് രാവിലെ 10.30ഓടെയാണ് കാന്തല്ലൂർ കോവിൽകടവിൽ വച്ച് നാട്ടുകാരനായ സുലൈമാൻ (26) കരിങ്കല്ല് ഉപയോഗിച്ച് ഇവരെ ആക്രമിച്ചത്.
'കേരളകൗമുദി'യോട്
നന്ദി പറഞ്ഞ് പൊലീസ്
സി.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും പ്രതി ഗുരുതരമായി ആക്രമിച്ചപ്പോൾ കൂടെ നിന്നത് 'കേരളകൗമുദി' മാത്രമാണെന്ന് പൊലീസ് സേനാംഗങ്ങൾ. പത്രത്തിന്റെ ഒന്നാം പേജിൽ വിഷയത്തിന്റെ ഗൗരവം ഉൾകൊണ്ട്, പരിക്കേറ്റ പൊലീസുകാരുടെയും ആക്രമിച്ച പ്രതിയുടെയും ചിത്രവും നൽകിയതിന് 'കേരളകൗമുദി'യോട് പൊലീസ് സേനാംഗങ്ങൾ അവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |