പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ ജീവനക്കാരെയും അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള ഭരണസമിതി തീരുമാനത്തിന് പൊതുസമൂഹത്തിന്റെ കൈയ്യടി. ഈ അഭിസംബോധനകൾ കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പുകളാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോഴാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വിപ്ലവകരമായ തീരുമാനം. ഇതിനു പകരം ഉപയോഗിക്കേണ്ട പദം ഏതെന്നത് സംബന്ധിച്ച് ഔദ്യോഗികഭാഷാ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാം. ഇതിനായി ഉദ്യോഗസ്ഥരുടെ തസ്തികയും പേരും എല്ലാ ടേബിളിലും പ്രദർശിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ഇതുകൂടാതെ അപേക്ഷകളിലും മറ്റും 'അപേക്ഷിക്കുന്നു', 'അഭ്യർത്ഥിക്കുന്നു' എന്ന് എഴുതുന്നത് ഒഴിവാക്കാനും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ പറഞ്ഞു. ഇതിനു പകരം 'അവകാശപ്പെടുന്നു', 'താത്പര്യപ്പെടുന്നു' എന്ന വാക്കുകൾ എഴുതാം. വിധേയത്വം തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗമോ വിളിയോ ഇല്ലെന്ന കാരണത്താൽ ഏതെങ്കിലും സേവനം നിഷേധിക്കപ്പെട്ടാൽ പരാതി നൽകാമെന്നും നിർദേശിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റിന്റെ ആശയം
മാറ്റം സംബന്ധിച്ച് ഐകകണ്‌ഠ്യേനയാണ് പഞ്ചായത്ത് പ്രമേയം പാസാക്കിയത്. വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് മുന്നോട്ടുവച്ച ആശയം പ്രമേയമാക്കാമെന്ന് തീരുമാനിച്ചത് പ്രസിഡന്റ് പ്രവിത മുരളീധരനാണ്. പ്രതിപക്ഷവും അനുകൂല നിലപാടെടുത്തു. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സർ, മാഡം എന്നിവ. സ്വാതന്ത്ര്യം കിട്ടി 75 വർഷം പിന്നിടുന്ന കാലത്ത് ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നത് പുനഃപരിശോധിക്കപ്പെടണമെന്ന ചിന്തയാണ് തീരുമാനത്തിന് പിന്നിലെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |