□മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഗുരുവചനങ്ങളുടെ മഹത്വം ലളിതമായി സാധാരക്കാരിലേക്ക് എത്തിക്കാൻ പ്രാപ്തിയുള്ള പുസ്തകമാണ് സ്വാമി ലോകേശാനന്ദയുടെ 'മായയും മഹിമയും' എന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ശിവഗിരി മഠത്തിലെ സന്ന്യാസിയായിരുന്ന സ്വാമി ലോകേശാനന്ദ അനുസ്മരണം ഉദ്‌ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈവദശകത്തിന്റെ വരികളിലൂടെ നോക്കിയാൽ സമാനാശയങ്ങളാണ് 'മായയും മഹിമയും' എന്ന പുസ്തകത്തിലുള്ളത്. സാധാരണക്കാരന് ഗുരുവചനങ്ങൾ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ സ്വായത്തമാക്കാൻ ഇത്തരം കൃതികൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കൃതിയുടെ രണ്ടാം പതിപ്പ് സാഹിത്യകാരൻ ജോർജ് ഓണക്കൂർ ഏറ്റുവാങ്ങി. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മായയെ എങ്ങനെ മഹിമയാക്കാമെന്നും, ആ മഹിമയെ എങ്ങനെ ജീവിതാനുഭവമാക്കാമെന്നുമുള്ള സ്വാമി ലോകേശാനന്ദയുടെ കണ്ടെത്തലുകളാണ് പുസ്തകത്തിന്റെ ആകെത്തുകയെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. എളിമയുടെ നിറകുടമായ ശ്രീനാരായണ ഗുരുവാണ് തന്റെ മാതൃകയെന്നും ഗുരുവചനകളാണ് തന്റെ ജീവിതചര്യകൾക്ക് അടിസ്ഥാനമെന്നും ജോർജ് ഓണക്കൂർ പറഞ്ഞു.
കോസ്‌മിക്കിനെ കോമിക്കായി കാണുന്നവനാണ് സന്ന്യാസിയെന്ന പ്രയോഗത്തിലൂടെ ഗുരുദേവ ദർശനങ്ങളുടെ മായാലോകം സൃഷ്ടിച്ചിരിക്കുകയാണ് സ്വാമി ലോകേശാനന്ദയെന്ന് മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഇന്ദ്രബാബു പറഞ്ഞു.
ശ്രീനാരായണ പഠന ഗവേഷണ വേദി ജനറൽ സെക്രട്ടറി ശരണ്യാസുരേഷ് പുസ്തക പരിചയം നടത്തി. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഡി.കെ. മുരളി എം.എൽ.എ, വർക്കല നഗരസഭ മുൻ ചെയർമാൻ കെ. സൂര്യപ്രകാശ്, കടകംപള്ളി സനൽകുമാർ, ശിവഗിരി യുവജന വേദി കൺവീനർ അരുൺകുമാർ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ശങ്കരാനന്ദ എന്നിവർ പങ്കെടുത്തു. പുസ്തകം വിറ്റു കിട്ടുന്ന തുക നിർദ്ധന വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനായി ചെലവാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |