തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനുള്ള കെമാറ്റ് പരീക്ഷാ രജിസ്ട്രേഷൻ തിയതി ഇന്നലെ കഴിഞ്ഞപ്പോൾ, പൂർത്തിയാക്കാനോ അപേക്ഷിക്കാനോ കഴിയാതെ ആയിരങ്ങൾ വിഷമവൃത്തത്തിലായി. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നൽകിയ പരിമിതമായ സമയമാണ് പാരയായത്. പത്തു ദിവസം അനുവദിച്ചിരുന്നെങ്കിലും ഇതിൽ ആറെണ്ണം മാത്രമായിരുന്നു പ്രവൃത്തിദിവസം. കൂട്ടത്തോടെയുള്ള രജിസ്ട്രേഷനും വെബ്സൈറ്റിന്റെ സാങ്കേതിക തകരാറും തിരിച്ചടിക്കുകയും ചെയ്തു.
വെബ്സൈറ്റ് ഹാങ് ആയതോടെ രജിസ്ട്രേഷൻ ആദ്യഘട്ടം പൂർത്തിയാക്കിയവർക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യാനോ ഫീസ് അടയ്‌ക്കാനോ കഴിഞ്ഞില്ല. രജിസ്ട്രേഷന് ദിവസം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്മിഷണറേറ്റിൽ നിരന്തരം വിളിച്ചെങ്കിലും ഫോണെടുക്കാൻ പോലും ആരും തയ്യാറായില്ലെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.
കെമാറ്റ് പരീക്ഷ മേയ് ഏഴിന് നടത്താൻ നിശ്ചയിച്ച് ഈ മാസം ഏഴിനായിരുന്നു ഉത്തരവിറങ്ങിയത്. ഏപ്രിൽ 12മുതൽ 21വരെയായിരുന്നു അനുവദിച്ച സമയം. എന്നാൽ 13ന് വൈകിട്ടാണ് വെബ്സൈറ്റ് സജ്ജമായത്. ഇതിനിടെ പെസഹാവ്യാഴം, ദുഖഃവെള്ളി, ഈസ്റ്റർ അവധി ദിവസങ്ങൾ വന്നു. ഫീസ് അടയ്‌ക്കാൻ ഡെബിറ്റ് കാർഡും ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനവും പരീക്ഷിച്ചെങ്കിലും പലർക്കും നടന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമ്മീഷണറേറ്റിലേക്ക് മെയിൽ അയച്ചെങ്കിലും ഫലമുണ്ടായില്ല.
മൂന്നു വർഷം മുമ്പ് വരെ അഡ്മിഷൻ റെഗുലേറ്ററി കമ്മിറ്റി പരീക്ഷ നടത്തിയപ്പോൾ രജിസ്ട്രേഷന് മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്നു. അന്ന് പതിനായിരത്തിലധികം അപേക്ഷകളുണ്ടായിരുന്നു.
രജിസ്റ്റർ ചെയ്‌തവർ 6000
ഇത്തവണ ആറായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അധികൃതർ അറിയിച്ചു.
ജൂണിൽ അടുത്ത ബാച്ചിനുള്ള അപേക്ഷ ക്ഷണിക്കും. ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷന്റെ നിർദ്ദേശപ്രകാരം ആഗസ്റ്റിന് മുമ്പ് എം.ബി.എ പ്രവേശനം പൂർത്തിയാക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കി പണം അടയ്‌ക്കാൻ കഴിയാത്തവർക്ക് അതിന് അവസരമൊരുക്കും. എന്നാൽ പുതുതായി അപേക്ഷിക്കാനാകില്ല.
ആകെ കോളേജുകൾ 77
7200
സീറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |