കൊല്ലം: സംസ്ഥാനത്ത് എം.ബി.ബി.എസ് ക്ലാസുകൾ അടുത്തയാഴ്‌ച ആരംഭിക്കാനിരിക്കെ വാക്‌സിൻ ലഭിക്കാത്ത വിദ്യാർത്ഥികൾ ആശങ്കയിൽ. വിദ്യാർത്ഥികൾക്കെല്ലാം പ്രതിരോധ വാക്‌സിൻ ലഭ്യമാക്കിയെന്ന് സ്വകാര്യ മാനേജ്മെന്റുകൾ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് സർക്കാർ പെട്ടെന്ന് ക്ലാസുകളാരംഭിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. എല്ലാ വിദ്യാർത്ഥികൾക്കും വാക്‌സിൻ കിട്ടിയതിനാലാണ് ക്ലാസ് ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സർക്കാർ മെഡിക്കൽ കോളേജുകളിലെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ആദ്യ ഡോസ് പോലും ലഭിച്ചിട്ടില്ല. ആരോഗ്യ പ്രവർത്തകരുടെയും പ്രതിരോധ പ്രവർത്തകരുടെയും കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകിയത്. എന്നാൽ ചില ക്രിസ്ത്യൻ മാനേജ്മെന്റുകൾ മാത്രമാണ് ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയത്. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ പന്ത്രണ്ടായിരത്തോളം വിദ്യാർത്ഥികളിൽ ഇരുപത് ശതമാനം മാത്രമാണ് ആദ്യ ഡോസെങ്കിലും എടുത്തിട്ടുള്ളത്.
വെല്ലുവിളിയായി ക്ളിനിക്കൽ ക്ളാസ്
രണ്ടാം വർഷം മുതൽ വിദ്യാർത്ഥികൾക്ക് രോഗികളെ പരിശോധിക്കുന്ന ക്ലിനിക്കൽ ക്ലാസുണ്ട്. ഒട്ടുമിക്ക സ്വകാര്യ മെഡിക്കൽ കോളേജുകളിലും കൊവിഡ് ചികിത്സയുള്ളതിനാൽ ഇവർക്ക് രോഗബാധിതരുമായി ഇടപഴകേണ്ടിവരും.കൂടാതെ ഒരു ഹോസ്റ്റൽ മുറിയിൽ നാല് വിദ്യാർത്ഥികൾ വരെയാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഒരാൾക്ക് രോഗം ബാധിച്ചാൽ അതിവേഗം പടരും.
'കൊവിഡ് രോഗികൾക്കിടയിലായിരിക്കും എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പഠനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളെ മുൻഗണനാ പട്ടികയിലുൾപ്പെടുത്തി വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി".
- കെ.എസ്. അനിൽ
പേരന്റ്സ് കോ-ഓർഡിനേഷൻ ഒഫ് മെഡിക്കൽ സ്റ്റുഡന്റ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |