SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.19 PM IST

എം.ബി.ബി.എസ് പഠനം: ബി.പി.എൽ സ്കോളർഷിപ്പ് പിൻവലിക്കാനാവില്ല, ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം

fees

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസിൽ പ്രവേശനം നേടിയ ദരിദ്രകുടുംബങ്ങളിലെ സമർത്ഥരായ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിന്റെ 90% സ്കോളർഷിപ്പ് നൽകുന്നത് പിൻവലിക്കാനാവില്ലെന്ന് വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഫീസടച്ചില്ലെന്ന പേരിൽ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥിയുൾപ്പെടെ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാർ നിലപാട് തേടിയതിനെത്തുടർന്നാണിത്.

അതിസമർത്ഥരായ കുട്ടികൾക്ക് പണമില്ലാത്തതിന്റെ പേരിൽ പഠിക്കാനാവാത്ത സാഹചര്യമൊഴിവാക്കാനാണ് സ്കോളർഷിപ്പ് നൽകുന്നതെന്നും അത് തുടരേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബി.പി.എൽ സ്കോളർഷിപ്പ് അനിശ്ചിതത്വത്തിലായത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയെന്ന് 'കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

എൻ.ആർ.ഐ ക്വാട്ടയിലെ വിദ്യാർത്ഥികളുടെ ഫീസിൽ നിന്ന് 5ലക്ഷം രൂപ വീതം സമാഹരിച്ചാണ് സ്കോളർഷിപ്പിന് ഫണ്ടുണ്ടാക്കിയത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ഇത് തടഞ്ഞിരുന്നു. ഇതിനെതിരായ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിലുണ്ട്. അതിനിടെയാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.


2017-18മുതൽ പ്രവേശനം നേടിയവർക്കായാണ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചതെങ്കിലും ഹൈക്കോടതി റദ്ദാക്കിയതോടെ 2018-19 മുതലുള്ളവർക്ക്അനുവദിച്ചിട്ടില്ല. 2017-18ൽ പ്രവേശനം നേടിയ 88വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരമാണ് സ്കോളർഷിപ്പിനായി കോർപസ് ഫണ്ട് രൂപീകരിച്ചതെന്നും നിയമവിരുദ്ധമായി ഒന്നുമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സ്കോളർഷിപ്പിന് അർഹരായവരെ സ്വാശ്രയകോളേജുകൾ ഫീസടയ്ക്കാൻ നിർബന്ധിക്കുന്നതായി സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് പാടില്ലെന്നും പരീക്ഷാസമയത്ത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കരുതെന്നും കോളേജുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. സുപ്രീംകോടതിയിലെ അപ്പീൽ വേഗത്തിൽ പരിഗണിക്കാൻ അപേക്ഷനൽകും. വിധി എതിരായാൽ നിയമനിർമ്മാണവും പരിഗണനയിലുണ്ട്.

ചെലവിട്ടത് 34.93കോടി

7.65 ലക്ഷം വരെയാണ് സ്വാശ്രയകോളേജുകളിലെ ഫീസ്. ഇത് പാവപ്പെട്ടവർക്ക് അപ്രാപ്യമായതിനാലാണ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. 34.93കോടി ഇതുവരെ സ്കോളർഷിപ്പിനായി ചെലവിട്ടു.

'' സുപ്രീംകോടതിയുടെ അന്തിമ ഉത്തരവുണ്ടായാലേ സ്കോളർഷിപ്പ് വിതരണം ചെയ്യാനാവൂ. അപ്പീൽ പരിഗണിക്കുമ്പോൾ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും.

-ആരോഗ്യമന്ത്രിയുടെ ഓഫീസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MBBS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.