തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനാ കാലം മുതൽ മന്ത്രിക്കസേരയിലേക്ക് എത്തും വരെയുള്ള കാലമിത്രയും വൃത്തിയായി വെട്ടിയൊതുക്കിയ താടിയുമായി നടന്ന എം.ബി രാജേഷ് എന്ന രാഷ്ട്രീയക്കാരൻ പെട്ടൊന്നൊരു ദിവസം താടിയില്ലാത്ത ഫോട്ടോ ഫേസ്ബുക്ക് പ്രൊഫ്രൈൽ പിക്ചറിട്ട് ഞെട്ടിച്ചിരിക്കുകയാണ്. നിമിഷങ്ങൾക്കകം തന്നെ ഫോട്ടോ വൈറലായി.
സംഗതി കൊള്ളാമെന്നും അതല്ല കമ്മ്യൂണിസ്റ്റ് ഗൗരവം ചോർന്നെന്നും ഒക്കെ പല തരത്തിലാണ് കമന്റുകൾ. കൗതുകത്തിന് കാര്യന്വേഷിക്കുന്നവരോട് മന്ത്രിക്ക് പറയാൻ ഇത്രയേ ഉള്ളു. തലേയേക്കാൾ വേഗം താടി നരയ്ക്കുന്നു. മൊത്തത്തിലുള്ള ആ പൊരുത്തക്കേട് പരിഹരിക്കാൻ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനോട് താത്പര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി.
താടിയില്ലാത്ത രൂപത്തോട് ആദ്യ പ്രതികരണവും വിമർശനവുമെല്ലാം വീട്ടിൽ നിന്ന് തന്നെയായിരുന്നു. താടിയില്ലാതെ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ട ഭാര്യ നിനിത കണിച്ചേരി പക്ഷെ വ്യക്തിപരമായ തീരുമാനത്തെ മാനിക്കുന്നു എന്നും പറഞ്ഞു. 'അച്ഛാ പൊളി, എത്രകാലമായി പറയുന്നു" എന്നായിരുന്നു മകളുടെ പ്രതികരണമെന്ന് എം.ബി. രാജേഷ് പറഞ്ഞു.
രാജേഷിന്റെ താടി
എം.ബി രാജേഷ് മുപ്പത് വർഷമായി കൊണ്ടു നടന്നതാണ് വെട്ടിയൊതുക്കിയ താടി. 1992 ൽ ബിരുദാനന്തര ബിരുദകാലത്തെ സ്റ്റഡി ലീവിലാണ് താടി വളർത്തി തുടങ്ങിയത്. ഇതിനിടക്ക് ഒരിക്കൽ മാത്രം താടി എടുത്തിരുന്നു, അത് കൊവിഡ് കാലത്ത് ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ്.
കൊവിഡ് കാലത്ത് താടി കളഞ്ഞ ഫോട്ടോ ഇപ്പോൾ മന്ത്രിമാരായ കെ.എൻ. ബാലഗോപാലിനും പി. രാജീവിനും അയച്ച് കൊടുത്തിരുന്നു. പി.രാജീവ് തന്റെ താടിയെടുത്ത ഫോട്ടോ തിരിച്ചിട്ടാണ് ഞെട്ടിച്ചത്. ആ ചിത്രം പക്ഷെ ഇതുവരെ മറ്റാരും കണ്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |