തിരുവനന്തപുരം: ചാനൽ പരിപാടിക്കിടെ പരാതി പറയാൻ ഫോണിൽ വിളിച്ച യുവതിയോട്, പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെങ്കിൽ അനുഭവിച്ചോളൂ എന്ന് മോശമായി പ്രതികരിച്ച് വിവാദത്തിലായ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷത്തിന് പുറമേ, ഇടതുസഹയാത്രികരായ ചലച്ചിത്ര, സാംസ്കാരികപ്രവർത്തകരടക്കം രംഗത്തുവന്നതോടെ ഫെമിനിസ്റ്റ് മുഖം പ്രകടിപ്പിക്കുന്നുവെന്ന പൊതുബോധമുണർത്താൻ ശ്രമിച്ച ഇടതുസർക്കാരിന് തുടക്കത്തിലേ തിരിച്ചടിയായി. വനിതാകമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സ്ത്രീവിരുദ്ധതയുടെ പേരിൽ നിരന്തരം വിവാദത്തിലകപ്പെടുന്നത് സർക്കാരിനും പാർട്ടിക്കും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഇന്നുചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കും. കേന്ദ്രകമ്മിറ്റി അംഗമാണ് ജോസഫൈൻ.
ഇവരെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കണമെന്നും അവരുടെ പരിഗണനയിലെത്തിയ എല്ലാ കേസുകളും പുനരന്വേഷിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. പ്രത്യക്ഷസമരവുമായി യൂത്ത് കോൺഗ്രസുമിറങ്ങി. ഇടതുസഹയാത്രികനായ ചലച്ചിത്രപ്രവർത്തകൻ ആഷിക് അബു അടക്കമുള്ളവർ കടുത്ത രോഷം പ്രകടിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനമാണുയരുന്നത്. വിവാദത്തെ തള്ളാനോ കൊള്ളാനോ സി.പി.എം ഇതുവരെ തയാറായിട്ടില്ലെങ്കിലും, മോശമായി പ്രതികരിച്ചെങ്കിൽ തിരുത്തി ക്ഷമ ചോദിക്കണമെന്ന് പാർട്ടിയുടെ മറ്റൊരു കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി പ്രതികരിച്ചു. ഇവരെ മാറ്റണമെന്ന് സി.പി.ഐയുടെ വിദ്യാർത്ഥിസംഘടനയായ എ.ഐ.എസ്.എഫ് പരസ്യമായി ആവശ്യപ്പെട്ടു.
ചാനൽ പരിപാടിക്കിടെ യുവതി വിളിച്ചപ്പോൾ മുതൽ അസ്വസ്ഥതയോടെയാണ് ജോസഫൈൻ പ്രതികരിച്ചതെന്നാണ് ആക്ഷേപം. അതോടെ യുവതി സംസാരിക്കാൻ പോലും ഭയപ്പെടുന്ന നിലയായി. വിവാദമായതോടെ വിശദീകരണവുമായെത്തിയ ജോസഫൈൻ, താൻ തികഞ്ഞ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയുമാണ് യുവതിയോട് ഇടപെട്ടതെന്ന് പറഞ്ഞു. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ബോദ്ധ്യപ്പെടുത്താനാണ് ശ്രമിച്ചത്. എല്ലായിടത്തും വനിതാകമ്മിഷന് പെട്ടെന്നോടിയെത്താനാവില്ല. ദിനംപ്രതി നിരവധി പരാതികളാണ് കേൾക്കുന്നത്. തങ്ങളും പച്ചമനുഷ്യരാണ്. പലവിധ മാനസികസമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ സ്ത്രീകളും ഒരുപോലെയല്ല പരാതി പറയാൻ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.
മുമ്പും വിവാദം
നേരത്തേ 89 വയസുള്ള വയോധികയോട് മോശമായി സംസാരിച്ചത് വിവാദമായിരുന്നു. കഥാകൃത്ത് ടി. പദ്മനാഭൻ തന്റെ വീട്ടിലെത്തിയ സി.പി.എം നേതാക്കളോട് ജോസഫൈനെതിരെ തുറന്നടിച്ചു. സി.പി.എം മുൻ എം.എൽ.എ പി.കെ. ശശിക്കെതിരായ പീഡനവിവാദത്തിൽ, പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ടെന്ന ജോസഫൈന്റെ പ്രതികരണവും കോളിളക്കമുണ്ടാക്കിയിരുന്നു. പാർട്ടിയിൽ നിന്നടക്കം പല തവണ തിരുത്തൽ നിർദ്ദേശമുയർന്നിട്ടും മാറുന്നില്ലെന്നാണ് ആക്ഷേപം.
ഖേദം പ്രകടിപ്പിച്ച് ജോസഫൈൻ
തിരുവനന്തപുരം: ഫോണിൽ വിളിച്ച പരാതിക്കാരിയോട് ദേഷ്യപ്പെട്ട് സംസാരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. ഭർത്താവിൽ നിന്ന് പീഡനമേറ്റിട്ടും പരാതിക്കാരി പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് പറഞ്ഞപ്പോൾ പെൺകുട്ടികൾ സധൈര്യം പരാതിപ്പെടാൻ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായി. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് സംസാരിച്ചത്. പിന്നീട് ചിന്തിച്ചപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകൾ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. എറണാകുളം സ്വദേശിയായ പെൺകുട്ടി വിളിച്ചപ്പോൾ ശബ്ദം നന്നേ കുറവായിരുന്നു. ആ ഘട്ടത്തിലാണ് ഉറച്ച് സംസാരിക്കാൻ പറഞ്ഞത്. സമീപകാലത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഞാൻ അസ്വസ്ഥയായിരുന്നു.
ജോസഫൈനെതിരെ ബിന്ദു കൃഷ്ണ
കൊല്ലം: ഗാർഹികപീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച യുവതിയോട് ധാർഷ്ട്യത്തോടെയും പുച്ഛഭാവത്തിലും സംസാരിച്ച സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ബിന്ദുകൃഷ്ണ സംസ്ഥാന വനിതാ കമ്മിഷന് പരാതി നൽകി.
ജോസഫൈനെ മാറ്റണം: കെ. സുധാകരൻ
തിരുവനന്തപുരം: പരാതി പറയാൻ വിളിച്ച യുവതിയോട് അസഹിഷ്ണുതയോടെ സംസാരിച്ച എം.സി. ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സർക്കാർ സംവിധാനങ്ങളിലുള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണ് ജോസഫൈന്റെ പ്രതികരണം. അവസാന ആശ്രയമെന്ന നിലയിൽ വിളിച്ച സ്ത്രീയുടെ ഭൗതിക സാഹചര്യമെന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് പരിഹസിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
വനിതാകമ്മിഷൻ പിരിച്ചുവിടണം
തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മിഷൻ പിരിച്ചുവിടണമെന്ന് വനിതാകമ്മിഷൻ മുൻ അംഗവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ.പ്രമീളാ ദേവി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള ജോസഫൈൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണ്.
വനിതാ കമ്മിഷൻ നവീകരണത്തിന് 5.45 കോടി
തിരുവനന്തപുരം: വനിതാ കമ്മിഷന്റെ നവീകരണത്തിന് 5.45 കോടി രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവായി. ഇക്കഴിഞ്ഞ ഏപ്രിൽ 9ന് കമ്മിഷന് വേണ്ടി മെമ്പർ സെക്രട്ടറി സമർപ്പിച്ച ശുപാർശയിലാണ് ഉത്തരവ്. ബോധവത്കരണപരിപാടികൾ, ഫയൽ വേഗത്തിൽ തീർപ്പാക്കൽ, സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കൽ, സ്ഥിരം കൗൺസലിംഗ് ഏർപ്പെടുത്തൽ തുടങ്ങിയവയ്ക്കൊക്കെ മനുഷ്യവിഭവശേഷിയുടെ കുറവ് നികത്തുന്നതിനും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും ഉൾപ്പെടെ മൊത്തം 27.45 കോടിയുടെ ശുപാർശയാണ് സമർപ്പിച്ചത്.
വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് ഈ ശുപാർശ പരിശോധിച്ചാണ് വാഹനങ്ങൾ വാങ്ങുന്നതും മനുഷ്യവിഭവശേഷി കണ്ടെത്തലും ഒഴിച്ചുള്ളവ അംഗീകരിച്ച് 5.45 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചത്. മറ്റ് ശുപാർശകൾ പ്രത്യേകമായി സമർപ്പിക്കാനാണ് നിർദ്ദേശം. ഓഫീസ് യന്ത്രവത്കരണത്തിന് 2,95,880 രൂപയും അതുമായി ബന്ധപ്പെട്ട മാൻപവറിന് 2,49,120 രൂപയുമാണ് അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |