മൃതസഞ്ജീവനി മുന്നറിയിപ്പ് അവഗണിച്ചു
തിരുവനന്തപുരം: വൃക്ക മാറ്റിവയ്ക്കൽ വിഷയത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട യൂറോളജി,നെഫ്രോളജി വിഭാഗം മേധാവിമാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവൻ പോറ്റി ഞായറാഴ്ച രാത്രി 9മണിക്കു ശേഷമാണ് ആശുപത്രിയിലെത്തിയത്. നെഫ്രോളജി വകുപ്പ് മേധാവി ജേക്കബ് ജോർജ് കേരളത്തിൽ ഉണ്ടായിരുന്നില്ല. അവധിയെടുക്കുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയോ ചെയ്യാതെ ഇദ്ദേഹം ഡൽഹിയിൽ കോൺഫറൻസിൽ പങ്കെടുക്കാൻ പോയിരുന്നതായാണ് വിവരം. തിളങ്കാഴ്ച അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. മുൻപും ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകൾക്കായി മണിക്കൂറുകളോളം ഡോക്ടർമാരെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ടെന്നും വീട്ടിലെ സ്വകാര്യ പ്രാക്ടീസ് കഴിഞ്ഞുമാത്രമേ ആശുപത്രിയിലെത്തൂവെന്നും ആക്ഷേപമുണ്ട്.
അവയവം എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്നതിന് മുന്നോടിയായി ആവശ്യമായ എല്ലാ മുന്നറിയിപ്പും ഇമെയിലിലൂടെയും വാട്സാപ്പിലൂടെയും നൽകിയിരുന്നതായി അവയവദാന പ്രക്രിയയുടെ ഏകോപന ചുമതലയുള്ള മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രീഷ്യസ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാതോമസിന് വിശദീകരണം നൽകി. ഇത്തരം കാര്യങ്ങൾ കൂടി പരിശോധിച്ചാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
ഇൻക്വസ്റ്റിന് സബ്കളക്ടർ,
മൃതദേഹം വിട്ടുനൽകി
വൃക്കമാറ്റ ശസ്ത്രക്രിയയെ തുടർന്ന് മരിച്ച കാരക്കോണം സ്വദേശി സുരേഷ്‌കുമാറിന്റെ (62) പോസ്റ്റുമോർട്ടം നടപടികൾക്കായി ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ബന്ധുക്കളും നാട്ടുകാരും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. തഹസിൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കാൻ ആശുപത്രി അധികൃതർ നടപടി തുടങ്ങിയെങ്കിലും ബന്ധുക്കൾ എതിർത്തു. ജില്ല കളക്ടറോ ആർ.ഡി.ഒയോ എത്തണമെന്നായിരുന്നു ആവശ്യം. തർക്കം കടുത്തതിനു പിന്നാലെ സബ്കളക്ടർ മാധവിക്കുട്ടി സ്ഥലത്തെത്തി. തുടർന്ന് ഇൻക്വസ്റ്റും പോസ്റ്രുമോർട്ടം നടപടികളും പൂർത്തിയാക്കി ഉച്ചയ്ക്ക്. 2.30തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സുരേഷിന് വൃക്കസംബന്ധമായ തകരാറല്ലാതെ മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് സുരേഷിന്റെ സുഹൃത്തും പൊതുപ്രവർത്തകനുമായ ചൂഴാൽ നിർമ്മലൻ പറഞ്ഞു.
ഡയാലിസിസ് ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് അപകട സാദ്ധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നില്ല. സുരേഷിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |