15ന് സംസ്ഥാന വ്യാപക ധർണ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ അർഹമായ ആനൂകൂല്യങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപക ദിനമായ ഇന്ന് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ കണ്ണീർ അദ്ധ്യാപക ദിനം ആചരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.നിർമ്മൽ ഭാസ്‌കറും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്.സി.എസും അറിയിച്ചു.
15ന് സംസ്ഥാന വ്യാപകമായി ധർണ നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത സമരപരിപാടികളിലേക്ക് കടക്കും. 2016ൽ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം പ്രതിഷേധങ്ങൾക്കൊടുവിൽ 2021മാർച്ചിൽ യാഥാർത്ഥ്യമായെങ്കിലും ശമ്പളം വർദ്ധിക്കുന്നതിന് പകരം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ഇത് പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളത്തിൽ 18,500 രൂപയും മൊത്തം ശമ്പളത്തിൽ 30,000രൂപയും പ്രതിമാസം കുറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസറിൽ നിന്ന് അസോസിയേറ്റിലേക്കുള്ള പ്രൊമോഷൻ കാലാവധി അഞ്ചു വർഷമായി നാഷണൽ മെഡിക്കൽ കൗൺസിൽ നിജപ്പെടുത്തിയിട്ടും കേരളത്തിൽ ഏഴിൽ നിന്നും എട്ടു വർഷമായി ഉയർത്തി. മറ്റു സർക്കാർ ജീവനക്കാർക്ക് 2020 ജൂലായ് വരെയുള്ള ക്ഷാമബത്ത നൽകിയപ്പോൾ മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് 2019 ജൂലായ് വരെയാണ് നൽകിയത്. ഇത്തരം അപാകതകൾ ചൂണ്ടിക്കാട്ടി പലവട്ടം സർക്കാരിനെ സമീപിച്ചെങ്കിലും സംഘടനയുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് കണ്ണീർ അദ്ധ്യാപക ദിനം ആചരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |