ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് പകരം മാനേജ്മെന്റുകളിൽ നിന്ന് ഫണ്ട് സമാഹരിക്കണമെന്ന് സുപ്രീം കോടതി കേരള സർക്കാരിനോട് നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണിത്. ഇതിനായി പ്രത്യേക നിയമം കൊണ്ട് വരുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കോളേജുകൾ അടച്ച് പൂട്ടുന്നത് മൂലമോ , അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണമോ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഫണ്ടിനുള്ള പണം മാനേജ്മെന്റുകളിൽ നിന്ന് തന്നെ സമാഹരിക്കണം. അന്താരാഷ്ട്ര തലത്തിൽ പല രാജ്യങ്ങളിലും ഇത്തരം ഫണ്ടുകൾ നിലവിലുണ്ട്.
ഹൈക്കോടതി വിധിയിൽ
ഇടപെടാതെ സുപ്രീം കോടതി
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജിൽ നിന്ന് കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജിലേക്ക് മാറിപ്പോയ അഞ്ച് വിദ്യാർത്ഥികളുടെ ഫീസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി ഇടപെട്ടില്ല.
ആദ്യം പ്രവേശനം ലഭിച്ച കോളേജിൽ അടിസ്ഥാന സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് രണ്ടാം വർഷം 5 വിദ്യാർത്ഥികൾ മാറിയത്. കേരള മെഡിക്കൽ കോളേജിൽ രണ്ടാം വർഷത്തെ വാർഷിക ഫീസ് വിദ്യാർത്ഥികൾ നൽകിയിരുന്നു. കെ.എം.സി.ടി മെഡിക്കൽ കോളേജജും വിദ്യാർത്ഥികളോട് രണ്ടാം വർഷ ഫീസ് ആവശ്യപ്പെട്ടു. ഒരേ കോഴ്സിൽ ഇരട്ട ഫീസ് നൽകുന്നതിനെതിരെ വിദ്യാർത്ഥികൾക്കനുകൂലമായി ഹൈക്കോടതി വിധിച്ചു. കേരള മെഡിക്കൽ കോളേജിൽ നിന്ന് റവന്യൂ റിക്കവറിയിലൂടെ ആറ് മാസത്തിനുള്ളിൽ പണം കണ്ട് കെട്ടാനും. ഇതിൽ വീഴ്ച് സംഭവിച്ചാൽ വിദ്യാർത്ഥികളുടെ ഫീസ് സംസ്ഥാന സർക്കാർ കോളേജിൽ അടയ്ക്കാനുമായിരുന്നു വിധി. ഇത് പ്രായോഗികമല്ലെന്നായിരുന്നു സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, സർക്കാർ വാദം സ്വീകാര്യമല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |