കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ജിജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്മനസു കാട്ടിയ അമ്മയ്ക്കും ഭാര്യയ്ക്കും തീരാവേദനയിൽ മറ്റൊരു ആഘാതമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാപ്പർഹിക്കാത്ത അനാസ്ഥ. ജിജിത്തിന്റെ വൃക്ക ആശുപത്രിയിലെത്തിച്ച് നാല് മണിക്കൂർ വൈകി മാറ്റിവച്ച രോഗി മരിച്ചതിനെക്കുറിച്ച് പ്രതികരിക്കാൻ പോലും കുടുംബം തയ്യാറായില്ല. അത്രമേൽ മരവിച്ചുപോയി അവരെല്ലാം.
തൃശൂർ വരന്തരപ്പിള്ളി കരയാട് ചുള്ളിപ്പറമ്പിൽ അദ്ധ്യാപകനായിരുന്ന പരേതനായ പുഷ്പാംഗദന്റെയും ശാന്തയുടെയും മകനായ ജിജിത്തിനെ (39) ജൂൺ 14ന് രാത്രി വരന്തരപ്പള്ളിയിൽ ബൈക്കിൽ നിന്ന് വീണനിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്കായിരുന്നു പരിക്ക്. ആലുവ രാജഗിരി ആശുപത്രിയിൽ ശനിയാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവങ്ങൾ അഞ്ച് പേർക്ക് ജീവനേകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ വേദന ഉള്ളിലൊതുക്കി അമ്മ ശാന്തയും ഭാര്യ വിദ്യയും അനുമതി പത്രങ്ങളിൽ ഒപ്പിട്ടു.
കരൾ രാജഗിരി ആശുപത്രിയിൽ പെരുമ്പാവൂർ സ്വദേശിയായ 65കാരനിലാണ് വച്ചുപിടിപ്പിച്ചത്. പാൻക്രിയാസും ഒരു വൃക്കയും ഇടപ്പള്ളി അമൃത ആശുപത്രിയിലെ 29കാരനായ തിരുവനന്തപുരം സ്വദേശിക്കു നൽകി. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും നേത്രപടലങ്ങൾ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ നേത്രബാങ്കിലേക്കും നൽകി.
ഗൾഫിൽ സിവിൽ ഡ്രാഫ്റ്റ്സ്മാനായിരുന്ന ജിജിത്ത് പിതാവിന്റെ മരണശേഷം 2012ൽ തിരിച്ചെത്തി ഹിറ്റാച്ചി എക്സ്കവേറ്റർ വാടകയ്ക്ക് നൽകിയും നെല്ലും വാഴയും മറ്റും കൃഷി ചെയ്തുമാണ് ജീവിച്ചിരുന്നത്. ഏത് കാര്യത്തിനും മുന്നിട്ടിറങ്ങാറുള്ള യുവാവ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമായിരുന്നു. ഇന്നലെ രാവിലെ പത്തരയ്ക്ക് വീട്ടുവളപ്പിൽ നടന്ന സംസ്കാരചടങ്ങിന് വലിയ ജനാവലി സാക്ഷ്യം വഹിച്ചു. മോണ്ടിസോറി സ്കൂൾ ടീച്ചറാണ് ഭാര്യ വിദ്യ. പ്രണയ വിവാഹമായിരുന്നു. മൂന്നാം ക്ളാസിൽ പഠിക്കുന്ന ഇഷാനും യു.കെ.ജി വിദ്യാർത്ഥി യാഷുമാണ് മക്കൾ.
കുറ്റക്കാരെ ശിക്ഷിക്കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ വൈകി വൃക്ക രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. യഥാസമയം വൃക്ക എത്തിച്ചിട്ടും, നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയക്കായി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ചയുണ്ടായി. ശസ്ത്രക്രിയ നടത്തുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ടും സെക്യുരിറ്റി അലർട്ട് നൽകിയില്ല. ലിഫ്റ്റിനായുള്ള കാത്തിരിപ്പും ഓപ്പറേഷൻ തിയേറ്ററിന് മുന്നിലെ കാത്ത് നിൽപ്പും കാരണം വിലയേറിയ സമയം നഷ്ടപ്പെട്ടു. കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടത്.
ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.ഉത്തരവാദിത്വത്തിൽ നിന്ന് ആരോഗ്യമന്ത്രിക്കോ സർക്കാരിനോ ഒഴിഞ്ഞ് മാറാനാകില്ല. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം ഈ സർക്കാർ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രോഗിക്ക് വൃക്ക വച്ചുപിടിപ്പിക്കാൻ വൈകിയതിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവർത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും പരാതിയിൽ ചൂണ്ടിക്കാട്ടി. നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി.
അനാസ്ഥയുടെ മണിക്കൂറുകൾ
ശനി
രാവിലെ 9.15 -എറണാകുളം രാജഗിരി ആശുപത്രിയിൽ രോഗി മരണത്തിലേക്കെന്ന് ഡോക്ടർമാർ അറിയിക്കുന്നു.
രാത്രി 8.15 - വൃക്ക ലഭ്യമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവരം ലഭിക്കുന്നു.
11.35 - രോഗിയുടെ മരണംഎറണാകുളത്ത് ഒൗദ്യോഗികമായി പുറത്തുവിടുന്നു
11.38-മെഡി. കോളേജിൽ നിന്ന് വൃക്ക രോഗിയായ സുരേഷിനെ വിവരമറിയിക്കുന്നു
ഞായർ പുലർച്ചെ 3.30- ധനുവച്ചപുരത്ത് നിന്ന് സുരേഷ് മെഡിക്കൽ കോളേജിലെത്തുന്നു
4.00 - ആംബുലൻസിൽ ഡോക്ടർമാരുൾപ്പെടുന്ന സംഘം രാജഗിരി ആശുപത്രിയിലേക്ക്
10.10 - സംഘം രാജഗിരി ആശുപത്രിയിൽ
ഉച്ചയ്ക്ക് 2.30 - അവയവം വേർപെടുത്തുന്ന ശസ്ത്രക്രിയ പൂർത്തിയായി
2.40 - വൃക്കയടങ്ങുന്ന പെട്ടിയുമായി സംഘം ആംബുലൻസിലേക്ക്
2.45 - ആംബുലൻസ് തിരുവനന്തപുരത്തേക്ക്
5.30 - ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ (സംഘം ലിഫ്റ്റിനായി മൂന്നു മിനിട്ട് കാത്തുനിൽക്കുന്നു)
5.33 - ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ (തീയേറ്റർ തുറക്കാൻ കാത്ത് നിൽപ്പ്)
5.40 - തീയേറ്റർ തുറന്നു
6.10- വൃക്ക ശസ്ത്രക്രിയ ടേബിളിൽ. ഡോക്ടറെത്തിയില്ല (തുടർന്നുള്ള വിലയേറിയ മൂന്നു മണിക്കൂർ പാഴായി)
8.00 - ആശുപത്രി സൂപ്രണ്ട് നിസാർ വിവരം അറിയുന്നു. ഡോക്ടർമാരെ വിളിച്ചുവരുത്താൻ തിരക്കിട്ട ശ്രമം
9.15 - ശസ്ത്രക്രിയ നടത്താൻ ഡോക്ടർ തീയേറ്ററിൽ
9.25 - ശസ്ത്രക്രിയ തുടങ്ങി
തിങ്കൾ പുലർച്ചെ 2.00 മണി - ശസ്ത്രക്രിയ പൂർത്തിയാക്കി രോഗിയെ ഐ.സി.യുവിലേക്ക് മാറ്റി
രാവിലെ 11.40 - മരണം സ്ഥിരീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |