തിരുവനന്തപുരം: പത്തനംതിട്ട കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ 100 പേർക്ക് എം.ബി.ബി.എസ് പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ വയനാട്ടിലും കാസർകോട്ടും മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കാനുള്ള കഠിനപ്രയത്നത്തിൽ സർക്കാർ. കൂടുതൽ സീറ്റുകൾ സർക്കാർ മേഖലയിൽ വരുന്നത് മികവുണ്ടായിട്ടും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് അല്പം ആശ്വാസമാകും. കോന്നിക്ക് അംഗീകാരം ലഭിച്ചതോടെ സർക്കാർ മേഖലയിൽ സീറ്റുകളുടെ എണ്ണം 1655 ആയി. വയനാട്ടിലും കാസർകോട്ടും യാഥാർത്ഥ്യമാകുന്നതോടെ 200 സീറ്റുകൾ കൂടി വർദ്ധിക്കും.
വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് ആക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനായി ബോയ്സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 65ഏക്കർ ഭൂമി കൈമാറി. ജില്ലാ ആശുപത്രിക്ക് 8.74ഏക്കർ ഭൂമിയുണ്ട്. 125 അദ്ധ്യാപക, 15 അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. 500 കിടക്കകളുള്ള ആശുപത്രിയും നിർമ്മിക്കും. 308 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
കാസർകോട്ട് യുക്കിനടുക്കയിൽ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.
നിലവിലെ
മെഡി. സീറ്റുകൾ
സർക്കാർ മേഖല
(കോന്നി ഉൾപ്പെടെ)
1655
സ്വാശ്രയ, കൽപ്പിത
സർവകലാശാലകൾ
2745
ആകെ സീറ്റുകൾ
4400
കടൽ കടക്കുന്നവർ കുറയില്ല
സംസ്ഥാനത്ത് സീറ്റുകൾ വർദ്ധിച്ചാലും വിദേശ രാജ്യങ്ങളിലേക്ക് എം.ബി.ബി.എസ് പഠനത്തിന് പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നു. കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അഞ്ചരവർഷത്തെ പഠനത്തിന് ഒന്നേകാൽകോടിയോളം മുടക്കണം. എന്നാൽ വിദേശങ്ങളിലെ പല സർവകലാശാലകളിലും ഇത്രയും മുടക്കേണ്ടിവരില്ല എന്നതാണ് ആകർഷണം. കേരളത്തിൽ നിന്ന് 51 രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികൾ പോകുന്നത്. നോർക്കയിൽ 2020 ഏപ്രിൽ16 മുതലുള്ള കണക്കുപ്രകാരം 1423 കുട്ടികളാണ് വിദേശത്ത് പഠിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |