സംസ്ഥാനത്തിന് റോളില്ല
തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് മടങ്ങിയ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ഇവിടെ പഠനസൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. പ്രത്യേക നിയമനിർമ്മാണത്തിലൂടെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സീറ്റുകൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിനാണ് അധികാരം. അല്ലെങ്കിൽ മെഡിക്കൽ കമ്മിഷനും കേന്ദ്രസർക്കാരും ആലോചിച്ച് പ്രത്യേക ഉത്തരവിലൂടെ കൂടുതൽ സീറ്റുകളുണ്ടാക്കണം. 2300ലേറെ മലയാളികളടക്കം 18,000ഇന്ത്യക്കാരാണ് യുക്രെയിനിൽ പഠിക്കുന്നത്.
മെഡിക്കൽ കോളേജുകളിൽ മതിയായ സൗകര്യങ്ങളുണ്ടെങ്കിലേ അധികസീറ്റുകൾ സൃഷ്ടിക്കാനാവൂ. മെഡിക്കൽ കൗൺസിൽ അംഗീകാരം പിൻവലിക്കുന്ന മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാറുണ്ട്. ഇത് രാജ്യത്ത് പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ്. നേരത്തേ ഇടുക്കി, പാലക്കാട് കേരള, വർക്കല എസ്.ആർ മെഡിക്കൽ കോളേജുകളുടെ അംഗീകാരം റദ്ദായപ്പോൾ 400 കുട്ടികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിരുന്നു. ഇതിനായി മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക അനുമതി നേടുകയായിരുന്നു.
സാദ്ധ്യതകൾ
നിലവിൽ നീറ്റ് യോഗ്യത നേടിയവർക്കാണ് പ്രവേശനം. ഈ വ്യവസ്ഥ ഒഴിവാക്കാൻ നിയമം വേണം.
തിയറി ക്ലാസുകൾക്ക് ഓൺലൈൻ പഠനത്തിന് അനുമതി നൽകാം. പക്ഷേ. ഓൺലൈൻ പഠനം മെഡിക്കൽ കമ്മിഷൻ അംഗീകരിക്കുന്നില്ല.
വിദേശത്തെ മെഡിക്കൽ കോഴ്സുകൾ പത്തുവർഷത്തിനകം പൂർത്തിയാക്കിയാൽ മതി. യുക്രെയിനിൽ സ്ഥിതി ശാന്തമായ ശേഷം പഠനം പുനരാരംഭിക്കാം. ഇവിടെ യോഗ്യതാ പരീക്ഷയെഴുതാനോ പ്രാക്ടീസിന് അനുമതി നേടാനോ പ്രശ്നമുണ്ടാവില്ല.
യുക്രെയിനിൽ നിന്ന് മടങ്ങിയവർക്ക് മറ്റേതെങ്കിലും രാജ്യത്ത് തുടർപഠനത്തിന് അനുമതി നൽകാം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. രണ്ട് രാജ്യങ്ങളിലായി പഠനം പൂർത്തിയാക്കാനും കേന്ദ്രത്തിന്റെ പ്രത്യേക ഉത്തരവ് വേണം.
"കുട്ടികൾ ആശങ്കപ്പെടേണ്ട. ഏത് രാജ്യത്ത് പ്രശ്നമുണ്ടായാലും പരിഹാരവുമുണ്ടാവും. ജനജീവിതം സാധാരണ നിലയിലാവുമ്പോൾ കുട്ടികൾക്ക് യുക്രെയിനിലേക്ക് മടങ്ങാം."
-ഡോ.എ.നളിനാക്ഷൻ
മുൻ പി.വി.സി, ആരോഗ്യ സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |