₹ 500 മാസം പിടിക്കും
₹ 3 ലക്ഷം
ചികിത്സാ സഹായം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാരുമുൾപ്പെടെ 10 ലക്ഷം പേർക്കും അവരുടെ ആശ്രിതരായ 20 ലക്ഷത്തിലേറെ പേർക്കും പരിരക്ഷ കിട്ടുന്ന ആരോഗ്യചികിത്സാ ഇൻഷ്വറൻസ് പദ്ധതി മെഡിസെപ് ജൂലായ് ഒന്നിന് നടപ്പാക്കും. ഈ മാസത്തെ ശമ്പളത്തിൽ നിന്ന് പ്രീമിയം (മാസം 500 രൂപ) പിടിച്ചു തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം ജൂലായ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
ഒ.പി ചികിത്സയ്ക്ക കവറേജില്ല. 24 മണിക്കൂറിലേറെ കിടത്തി ചികിത്‌സിക്കണം. മൂന്ന് ലക്ഷം രൂപ വരെ സഹായം ലഭിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സ. മരുന്ന്, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാർജ്, രോഗാനുബന്ധ ഭക്ഷണച്ചെലവ് എന്നിവ ഉൾപ്പെടും.
അതേസമയം ശ്രീചിത്ര,അമൃത,ആസ്റ്റർ മെഡിസിറ്റി,കിംസ് തുടങ്ങി പ്രമുഖ ആശുപത്രികൾ വിട്ടുനിൽക്കുകയാണ്. 99 ആശുപത്രികളാണ് എംപാനൽ ചെയ്തിരിക്കുന്നത്. പ്രധാനപ്പെട്ട 19 ആശുപത്രികളുമായി മെഡിസെപ് കരാറുകാരായ ഒാറിയന്റൽ ഇൻഷ്വറൻസ് കമ്പിനി ചർച്ച നടത്തും. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി വിപുലമായ പട്ടിക ഉടൻ പുറത്തിറക്കുമെന്ന് ധനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
ഒ.പിക്കു പരിരക്ഷ ഇല്ലാത്തതിനാൽ സർക്കാർ ആശുപത്രികളിലും ആർ.സി.സി, ശ്രീചിത്ര, മലബാർ–കൊച്ചിൻ കാൻസർ സെന്ററുകൾ ഉൾപ്പെടെ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളിലും മെഡിക്കൽ റീ ഇംപേഴ്സ്‌മെന്റ് തുടരും.
തിരിച്ചറിയൽ കാർഡ്
മെഡിസെപ് ഐ.ഡി കാർഡ് www.medisep.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. മെഡിസെപ് ഐ.ഡി യൂസർ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
പദ്ധതിയിലെ അംഗങ്ങൾ
സർക്കാർ ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് ഉൾപ്പെടെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവരും ആശ്രിതരും
സർക്കാരിനു കീഴിലെ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും. സർവകലാശാല, തദ്ദേശ സ്ഥാപന ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ
മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്,ചീഫ് വിപ്പ്, സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ്, പെൻഷൻകാർ
മാരക രോഗത്തിന്
18 ലക്ഷം വരെ
1920 രോഗങ്ങൾ അംഗീകൃത പട്ടികയിൽ. മാരകരോഗത്തിന് 18 ലക്ഷം വരെ
വാർഷിക പ്രീമിയം 4800 രൂപയും 18% ജി.എസ്.ടിയും ചേർത്ത് 6000 രൂപ
കാലാവധി 3 വർഷം. ഒരു വർഷം ഉപയോഗിച്ചില്ലെങ്കിൽ ഒന്നരലക്ഷം രൂപ അടുത്തവർഷത്തേക്ക്
അവയവമാറ്റത്തിന് 35 കോടിയുടെ കോർപസ് ഫണ്ടിൽ നിന്ന് സഹായം ഇൻഷ്വറൻസ് കമ്പനി നൽകും
ഒഴിവാക്കപ്പെടുന്ന
ആശ്രിതർ
മക്കൾക്ക് 25 വയസ് പൂർത്തിയാകൽ,വിവാഹം,ജോലി ഇവയിൽ ഏതാണ് ആദ്യം അതുവരെ
അംഗത്തിന്റെ ഭർത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കളെ ഉൾപ്പെടുത്തില്ല
സഹോദരൻ, സഹോദരി,വിമുക്തഭടൻമാരായ മാതാപിതാക്കൾ ഉൾപ്പെടില്ല
കുടുംബപെൻഷൻ ലഭിക്കുന്ന മാതാപിതാക്കളെ ചേർക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |