പാലക്കാട്: നടനും എം. എൽ. എയുമായ മുകേഷിന് വിവാഹമോചന നോട്ടീസ് നൽകിയത് സ്ഥിരീകരിച്ച് മേതിൽ ദേവിക. ഈ വേർപിരിയൽ വേദനാജനകമാണെന്നും മുകേഷിനെ കുറ്റപ്പെടുത്താനില്ലെന്നും ഇന്നലെ പാലക്കാട് പുത്തൂരിലെ വീട്ടിൽ അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നോട്ടീസിൽ മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. തനിക്ക് മുകേഷുമായി പ്രശ്‌നങ്ങളുണ്ടെങ്കിലും അതിൽ ഗാർഹിക പീഡനം ഇല്ല. ഇതിന്റെ പേരിൽ മുകേഷിനെ കുറ്റക്കാരനാക്കരുത്. തന്റെ ജീവിതത്തിന്റെ വലിയ ഭാഗമായിരുന്ന മുകേഷിനെ ചെളിവാരിയെറിയാനില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാലാണ് വിവാഹം ബന്ധം വേർപിരിയുന്നത്. അഭിഭാഷകൻ നോട്ടീസ് കൊടുത്തിട്ടുണ്ട്. മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല. തന്റെ കുടുംബ പ്രശ്‌നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കിൽ നേരത്തേ തുറന്ന് പറയുമായിരുന്നു. പിരിയാൻ തീരുമാനിച്ച സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
മുകേഷിന്റെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്താണ് താനിപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. നടൻ എന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാൻ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. വിവാഹമോചനം സംബന്ധിച്ച് മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്നതാണെന്നും മേതിൽ ദേവിക പറഞ്ഞു.
2013 ഒക്ടോബർ 24നായിരുന്നു മുകേഷും മേതിൽ ദേവികയും തമ്മിലുള്ള വിവാഹം.
പ്രതികരിക്കാതെ മുകേഷ്
തിരുവനന്തപുരം: വിവാഹമോചന വിഷയത്തിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് മുകേഷിന്റെ നിലപാട്. മേതിൽ ദേവികയുടെ വക്കീൽ നോട്ടീസ് മുകേഷിന് കിട്ടിയിട്ടില്ലെന്നാണ് അടുപ്പമുളളവർ ഇന്നലെ രാവിലെ മുതൽ പറഞ്ഞിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ വിവാഹമോചനത്തിന് നോട്ടിസ് നൽകിയെന്ന് ദേവിക സ്ഥിരീകരിച്ചതിന് പിന്നാലെ ഉയർന്ന ചോദ്യങ്ങളിൽ നിന്ന് മുകേഷ് ഒഴിഞ്ഞുമാറി. ഉച്ചവരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത മുകേഷ് പിന്നീട് സഭയിൽ എത്തിയില്ല. ഇടയ്ക്ക് ഫോൺ സ്വിച്ച് ഓഫാക്കിയ അദ്ദേഹം പിന്നീട് പ്രതികരിക്കാനില്ലെന്ന് പറയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |