കോട്ടയം: ജാതി ആരോപണം ഉന്നയിച്ച് ഗവേഷക വിദ്യാർത്ഥിനി ദീപ പി. മോഹൻ മഹാത്മാഗാന്ധി സർവകലാശാല കവാടത്തിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണിത്. ഒത്തുതീർപ്പിന്റെ ഭാഗമായി ആരോപണവിധേയരായ സെന്റർ ഫോർ നാനോ സയൻസ് ആന്റ് ടെക്‌നോളജിയുടെ ചുമതലയിൽ നിന്ന് ഡോ. കെ. നന്ദകുമാറിനെ പൂർണമായും നീക്കാനും താത്കാലിക ജീവനക്കാരൻ എം. ചാൾസ് സെബാസ്റ്റ്യനെ സെന്ററിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. ഭാവിയിൽ ദീപയുടെ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു ചുമതലയും നന്ദകുമാറിന് നൽകില്ല. സമരവുമായി ബന്ധപ്പെട്ട് ദീപയ്ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉറപ്പുനൽകി.
ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കുന്നതിന് നാല് വർഷം കൂടി അനുവദിക്കും. ലബോറട്ടറി, ഹോസ്റ്റൽ, ലൈബ്രറി സൗകര്യങ്ങളും ഉറപ്പാക്കും. രണ്ട് വർഷത്തേക്ക് യൂണിവേഴ്‌സിറ്റി റിസർച്ച് ഫെലോഷിപ്പും അനുവദിക്കും. ഇ- ഗ്രാന്റ് ഇനത്തിൽ ലഭിക്കാനുള്ള കുടിശിക ലഭ്യമാക്കും. മറ്റ് പരാതികൾ പരിശോധിക്കുന്നതിന് സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡീൻ ഡോ. എം.എച്ച്. ഇല്യാസ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത. ആർ എന്നിവരുൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും. ദീപയ്ക്ക് സർവകലാശാല ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സമിതിക്കും രൂപം നൽകി. വിദ്യാർത്ഥിനിയുടെ പ്രതിനിധികളായി മാതാവ് സാംബവി കെ.പി., എം.എൻ. സജീഷ് കുമാർ, അനുരാജി പി.ആർ എന്നിവരും ഈ സമിതിയിലുണ്ടാകും.
ഗൈഡായി ഡോ. ഇ.കെ. രാധാകൃഷ്ണൻ തുടരും. കോ-ഗൈഡുമാരായി വൈസ് ചാൻസലർ ഡോ. സാബു തോമസും സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിലെ ഡോ. ബീന മാത്യുവും ഉണ്ടാകും. പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, രജിസ്ട്രാർ ഡോ. പ്രകാശ്കുമാർ.ബി, സിൻഡിക്കേറ്റംഗങ്ങൾ, ദീപ പി. മോഹന്റെ പ്രതിനിധികളായി എം.എൻ. സജീഷ് കുമാർ, അനുരാജി പി.ആർ, മൻസൂർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ആവശ്യങ്ങൾ അംഗീകരിച്ചു
തന്റെ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചതായി ദീപ പി. മോഹൻ അറിയിച്ചു. ജാതി അധിക്ഷേപത്തിനെതിരെ നടത്തിയ സമരത്തെ പിന്തുണച്ചവർക്കും മാദ്ധ്യമങ്ങൾക്കും അവർ നന്ദി പറഞ്ഞു.
നിയമപരമായി നേരിടും
നാനോ സയൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി നിറുത്താനുള്ള തീരുമാനം നിയമപരമായി നേരിടുമെന്ന് ഡോ.നന്ദകുമാർ അറിയിച്ചു. ആരോപണങ്ങൾ നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്.
എം.ജി സർവകലാശാലയിലെ സമരം:
തെറ്റുകാരെ സംരക്ഷിക്കില്ല:
മന്ത്രിആർ. ബിന്ദു
തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥിനിയുടെ ഗവേഷണം തടസപ്പെടുത്താൻ ആരെങ്കിലും ബോധപൂർവം ശ്രമിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. തെറ്റുചെയ്തവരെ സംരക്ഷിക്കില്ല. ആരോപണവിധേയനായ വകുപ്പ് മേധാവിയെ മാറ്റി സ്ഥാനം വി.സി ഏറ്റെടുത്തു. അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. സർവകലാശാലാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചേ ഇക്കാര്യങ്ങൾ നടത്താനാകൂവെന്നും നടപടികൾ പിന്നീട് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
വിദ്യാർത്ഥിനിക്ക് ജാതീയമായ പീഡനം നേരിടേണ്ടി വന്നിട്ടുണ്ടോയെന്നത് അന്വേഷിക്കും. 2014ൽ ഗവേഷണത്തിന് ചേർന്ന വിദ്യാർത്ഥിനിക്ക് പൂർത്തിയാക്കാനായില്ല. 2015ൽ പരാതി ഉയർന്നപ്പോൾ സർവകലാശാല കമ്മിഷനെവച്ച് അന്വേഷിച്ച് പൊലീസിന് കൈമാറി. പൊലീസ് കേസന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. 2019ൽ ഗവേഷണ കാലാവധി അവസാനിച്ചപ്പോൾ വിദ്യാർത്ഥിനി കോടതിയെ സമീപിച്ചു. വീണ്ടും ഗവേഷണ കാലാവധി അവസാനിച്ചപ്പോൾ മന്ത്രി ഇടപെട്ട് കാലാവധി നീട്ടിനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് സമരം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥിനിക്ക് നീതി ലഭ്യമാക്കണമെന്ന് വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നതായും ഡോ. ബിന്ദുവിന് വേണ്ടി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |